‘മാച്ച് ഓഫ് ദ് ഡേ’ എന്ന ഫുട്ബോൾ പ്രോഗ്രാം അവതാരകനായ ഗാരി ലിനേക്കർ ബിബിസിയിൽ തിരിച്ചെത്തുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ കുടിയേറ്റനയത്തെ വിമർശിച്ചതിനെത്തുടർന്നാണ് ഗാരി ലിനേക്കറെ ബിബിസി സസ്പെൻഡ് ചെയ്തത്. 1964-ൽ ആദ്യമായി സംപ്രേക്ഷണം ചെയ്ത മാച്ച് ഓഫ് ദി ഡേ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫുട്ബോൾ ടെലിവിഷൻ പ്രോഗ്രാമാണ്.
ഗാരി ലിനേക്കറെ ബിബിസിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ നിരവധി കമന്റേറ്റർമാരും ബി.ബി.സി. അവതാരകരും ലിനേക്കർക്ക് പിന്തുണ പ്രഖ്യാപിച്ച് പരിപാടികളിൽനിന്നു വിട്ടുനിന്നിരുന്നു. അവതാരകർ എല്ലാം വിട്ടുനിന്നതോടെ കനത്ത പ്രതിസന്ധിയാണ് ബിബിയിൽ ഉടലെടുത്തത്.
ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ കുടിയേറ്റനയത്തെ വിമർശിച്ചതിനെത്തുടർന്നാണ് ബിബിസിയിലെ തന്റെ ചുമതലകളിൽ നിന്ന് പിന്മാറാൻ ലിനേക്കർ നിർബന്ധിതനായത്. ചെറു ബോട്ടുകളിൽ ബ്രിട്ടനിൽ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ വിലക്കുന്ന പുതിയ നിയമം പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുപ്പതുകളിലെ ജർമനിയിലെ ക്രൂര നിയമത്തിനു സമാനമാണിതെന്ന് ലിനേക്കർ ട്വിറ്ററിൽ കുറിച്ചതാണ് അദ്ദേഹത്തെ അവതാരകസ്ഥാനത്തുനിന്നു നീക്കാൻ ബിബിസിയെ പ്രേരിപ്പിച്ചത്.