ഖത്തറിൽ ലോകകപ്പ് മാമാങ്കത്തിന് തിരിതെളിയാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ദുബായ്. ഫുട്ബോൾ പ്രേമികൾക്ക് മത്സരം ആസ്വദിക്കാൻ 11 മെഗാ സ്ക്രീനുകളാണ് ദുബായിയിൽ ഒരുക്കിയിരിക്കുന്നത്. ദുബായ് ഹാർബറിൽ കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ കാണികൾക്ക് ലോകകപ്പ് ആസ്വദിക്കാം.
10,000 പേരെ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇവിടെ സ്ഥാപിക്കുന്നത്. കൂടാതെ രുചിയേറിയ വിഭവങ്ങളും കലാപരിപാടികളും അനുബന്ധമായി ഒരുക്കും. ദുബായ് എക്സ്പോ സിറ്റിയാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്ന രണ്ടാമത്തെ വേദി. അൽ വസൽ അങ്കണവും വിശാലമായ ജൂബിലി പാർക്കുമാണ് കാണികൾക്കായി മാറ്റി വച്ചത്. കുടുംബസമേതം മത്സരങ്ങൾ കാണാൻ സൗകര്യമുണ്ട്. മേശകളും കസേരകളും സജ്ജീകരിച്ച് പതിനായിരം പേരെ ഉൾക്കൊള്ളിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.
ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററും ലോകകപ്പ് കാലത്ത് ആർപ്പുവിളികളിലായിരിക്കും. ജബൽ അലിയിലെ സോൾ ബീച്ച് സംഗീത പരിപാടികളോടെയാണ് കാണികളെ വരവേൽക്കുക. കൂടാതെ ഇബ്നു ബത്തൂത്തമാൾ, ബുർജുൽ അറബ്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അവന്യൂ കവാട മേഖലയിലും കളി കാണാൻ സൗകര്യമുണ്ട്.