യുഎഇയിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഇൻഫ്ലുവൻസ കുട്ടികളിൽ വ്യാപകമാവുന്നതിനാൽ രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിൽ അയക്കരുതെന്നും രക്ഷിതാക്കൾക്ക് ഡോക്ടറുടെ നിർദേശമുണ്ട്. രോഗ തീവ്രത ഒഴിവാക്കാൻ മുൻകരുതലായി കുട്ടികൾക്ക് ഇൻഫ്ലുവൻസ കുത്തിവയ്പ്പ് നൽകണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശം നൽകി.
പനി, ചുമ, ജലദോഷം, ശരീരവേദന, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആരോഗ്യമുള്ള കുട്ടികളിൽ ഇൻഫ്ലുവൻസ സ്വയം ഭേദമാകാറുണ്ട്. എന്നാൽ തീവ്രമായ കേസുകളിൽ ആൻറി-വൈറൽ ചികിത്സയാണ് നൽകാറുള്ളതെന്നും സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ മീനാക്ഷി സെസാമ പറഞ്ഞു.
നിലവിൽ രാജ്യത്തെ മിക്ക ക്ലിനിക്കുകളുലും ഇൻഫ്ലുവൻസ കണ്ടെത്തുന്നതിനുള്ള ദ്രുത പരിശോധനയ്ക്കുള്ള കിറ്റ് ലഭ്യമാണ്. കുട്ടികളുടെ അവസ്ഥ മോശമാകുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണമെന്നും മിക്ക ഇൻഫ്ലുവൻസ കേസുകളും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണെന്നും രക്ഷിതാക്കൾ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.