മോഷണക്കേസിൽ 400 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട 57കാരന് 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ മോചനം. ഫ്ലോറിഡയിലെ സിഡ്നി ഹോംസ് എന്നയാളാണ് ആയുധം ധരിച്ച് കവർച്ച നടത്തിയെന്ന പേരിൽ ശിക്ഷിക്കപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം നടത്തിയ പുനരന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ജയില്‍ മോചിതനായത്.
1988 ഒക്ടോബര്‍ ആറിനാണ് സംഭവം. മോഷണം നടത്തിയ സംഘത്തിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ വണ്ടിയുടെ ഡ്രൈവര്‍ ആണെന്ന് ആരോപിച്ചായിരുന്നു ഹോംസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്ക് പുറത്ത് ഒരു വനിതയെ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കൊള്ളയടിച്ച സംഘത്തെ രക്ഷപ്പെടുത്താനായി വാഹനമോടിച്ചത് ഹോംസാണ് എന്നുമായിരുന്നു സാക്ഷിമൊഴി. ഇതാണ് കേസില്‍ സിഡ്നി ഹോംസിന് വെല്ലുവിളിയായത്. 1989ല്‍ വിചാരണ പൂർത്തിയാക്കിയ കോടതി 400 വർഷം ശിക്ഷയും വിധിച്ചു.
എന്നാല്‍ ജയിലില്‍ കഴിയുമ്പോഴും നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഹോംസ് തുടരുന്നുണ്ടായിരുന്നു. തുടർന്ന് 2020 നവംബറിലാണ് കുറ്റക്കാരനെന്ന വിധിയിൽ വീണ്ടും അന്വേഷണം വേണമെന്ന് സിഡ്നി ഹോംസ് അറ്റോണിയോട് ആവശ്യപ്പെട്ടത്. അതേസമയം സാക്ഷി മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും തന്നെ ഹോംസിനെതിരെ ഇല്ലാതിരുന്നതിനാല്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പുനരന്വേഷണത്തില്‍ ഹോംസിനെ തിരിച്ചറിഞ്ഞെന്ന സാക്ഷി മൊഴിയിൽ പിശക് പറ്റിയതായി കോടതി കണ്ടെത്തി. കൂടാതെ ഹോംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രീതികള്‍ ശാസ്ത്രീയമല്ലെന്നും അതിനാല്‍ സാക്ഷി മൊഴി വിശ്വസനീയമല്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഇതോടെ 30 വർഷത്തെ ജയിൽ വാസത്തിന് ശേഷം ഹോംസിന് ജയിൽ മോചിതനാവാനുള്ള അവസരമൊരുങ്ങി. വിധി കേട്ട ഹോംസ് വികാരാധീനനാവുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.