പാറ്റ്ന: ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് അഞ്ചാമത്തെ പാലമാണ് ബിഹാറിൽ തകരുന്നത്. മധുബനി ജില്ലയിലെ ജഞ്ജർപൂരിലാണ് ഇന്ന് പാലം തകർന്നത്.
77 മീറ്റർ നീളമുള്ള പുതിയ പാലത്തിൽ രണ്ട് തൂണുകൾക്കിടയിലുള്ള നീളമുള്ള ഗർഡറിൻ്റെ ഒരു ഭാഗമാണ് ഇന്ന് തകർന്നത്. വിഷയം കൂടുതൽ ചർച്ചയാവാതിരിക്കാൻ തകർന്ന ഭാഗം പ്ലാസ്റ്റിക് കൊണ്ട് മൂടിയിരിക്കുകയാണ് ഭരണകൂടം.ബിഹാറിലെ ഗ്രാമവികസന വകുപ്പ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് സ്കീമിന് കീഴിൽ നിർമ്മിക്കുന്ന ഈ പാലത്തിന് ഏകദേശം മൂന്ന് കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഈ പാലം ജൂൺ 24 ന് തകർന്നതായി കണ്ടെത്തിയിരുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. അന്നേ ദിവസം, റൂറൽ വർക്ക്സ് ഡിപ്പാർട്ട്മെൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രമാശിഷ് പാസ്വാൻ, പാലത്തിൻ്റെ ഒരു ഭാഗം അപകടകരമായി തൂങ്ങിക്കിടക്കുന്നതായി കരാറുകാരൻ അമർനാഥ് ഝായെ കത്ത് മുഖേന അറിയിച്ചു. തകർന്ന ഭാഗം പുനർനിർമിക്കാനും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യ
അതേസമയം ഗർഡർ ഇട്ട് മൂന്ന് ദിവസത്തിനുള്ളിൽ കോസി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് ഭാഗം തൂങ്ങിക്കിടക്കുന്നതിന് കാരണമായതെന്ന് കരാറുകാരൻ അമർനാഥ് ഝാ വാദിക്കുന്നത്. നദിയിലെ ജലനിരപ്പ് താഴ്ന്നാൽ പുനർനിർമാണം നടത്തുമെന്നും അദ്ദേഹം പറയുന്നു.
ബീഹാറിലെ പൊതുമരാമത്ത് പ്രവൃത്തികളിലെ അശ്രദ്ധയുടെയും അഴിമതിയും വീണ്ടും ചർച്ചയാക്കുന്നതാണ് തുടർച്ചയായുള്ള പാലം അപകടങ്ങൾ. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മറ്റ് നാല് പാലങ്ങൾ കൂടി തകർന്നിട്ടുണ്ട്.
ജൂൺ 18ന് അരാരിയയിൽ ബക്ര നദിക്കു കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നു. ജൂൺ 22 ന്, ഏകദേശം 40-45 വർഷം പഴക്കമുള്ള സിവാനിലെ ഗണ്ഡക് നദിക്ക് കുറുകെയുള്ള ഒരു പാലവും തകർന്നു. ജൂൺ 23ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമാണത്തിലിരുന്ന പാലം തകർന്നു, നിലവാരമില്ലാത്ത വസ്തുക്കളാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജൂൺ 27 ന് കിഷൻഗഞ്ചിലെ കങ്കായി, മഹാനന്ദ നദികളെ ബന്ധിപ്പിക്കുന്ന ഒരു ചെറിയ കൈവഴിക്ക് കുറുകെയുള്ള പാലവും അപകടത്തിൽ തകർന്നിരുന്നു.