സൗദിയിലെ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന് തീയറ്ററില്‍ നിന്നും തീ ആളി പടരുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടുത്തം മൂലം ആളപായമോ ആർക്കും പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഓപ്പറേഷന് തീയറ്ററില്‍ വൈദ്യുതി തകരാറുകൾ സംഭവിക്കുമ്പോൾ അടിയന്തരിമായി പ്രവര്‍ത്തിപ്പിക്കാൻ സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിത്തമുണ്ടായത്. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ ആളി പടർന്നു. ഇവിടെ നിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ അടുത്തുള്ള തീവ്രപരിചരണ വിഭാഗത്തിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. 23 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.
ആശുപത്രിയില്‍ അറ്റകുറ്റപ്പണികൾക്കായാണ് കരാര്‍ ലഭിച്ച കമ്പനിയിലെ ജീവനക്കാർ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിൽ കയറിയത്. പതിവ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഉടൻ തന്നെ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.