യുഎഇയിലെ കാലാവസ്ഥാ വ്യതിയാനം മൂലം സ്കൂൾ കുട്ടികൾക്കിടയിൽ പലവിധത്തിലുള്ള രോഗം പടരുന്നതായി റിപ്പോർട്ട്. താപനിലയിലെ ഏറ്റക്കുറച്ചിലുകളും ഈർപ്പം വർദ്ധിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും കുട്ടികളെ കൂടുതൽ രോഗബാധിതരാക്കുന്നുവെന്ന് ശിശുരോഗവിദഗ്ദ്ധർ വ്യക്തമാക്കുന്നു.
കാലാവസ്ഥയിൽ പെട്ടെന്നുള്ള വ്യതിയാനമാണ് കുട്ടികളെ ബാധിക്കുന്നതെന്ന് അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്സ് ഡോ. റിം അൽ ചൗഗ്രി പറയുന്നു. തണുപ്പിൽ നിന്ന് ചൂടുള്ള അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുന്നത് വൈറൽ അണുബാധയ്ക്ക് കാരണമാകും. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് -19 നിയന്ത്രണങ്ങൾ പാലിച്ചതിനാൽ കുട്ടികളുടെ പ്രതിരോധശേഷി കുറഞ്ഞുവെന്നും റിം അൽ അഭിപ്രായപ്പെട്ടു.
നിലവിൽ, റിനോവൈറസ്, ഇൻഫ്ലുവൻസ വൈറസുകൾ എന്നിവ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കൂടുതൽ കുട്ടികളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ആസ്റ്റർ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ സ്വാതി എലൂരിയും പറയുന്നു. ജലദോഷം, തൊണ്ടവേദന, തലവേദന, പനി എന്നിവ മുതൽ ഛർദ്ദി, അയഞ്ഞ മലം തുടങ്ങിയവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. കുട്ടികൾക്ക് പനി, ഛർദ്ദി, വയറിളക്കം, വിട്ടുമാറാത്ത ചുമ, കൈയിലും കാലിലും വായിലും ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചികിത്സതേടണമെന്ന് ശിശുരോഗ വിദഗ്ദർ വ്യക്തമാക്കുന്നു. രോഗബാധിതരായ കുട്ടികളെ മാതാപിതാക്കൾ സ്കൂളിലേക്ക് വിടരുതെന്നും സ്കൂൾ അധിക്യതർ ഇതു സംബന്ധിച്ച് കർശന നിർദ്ദേശം നൽകണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നു.