ചിറ്റൂർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളി വില ഈ കഴിഞ്ഞ ആഴ്ചകളിൽ കുത്തനെ ഉയർന്നിരുന്നു. നിലവിൽ കിലോയ്ക്ക് 100 രൂപയ്ക്കും 120 രൂപയ്ക്കും ഇടയിലാണ് പലയിടത്തും തക്കാളി ഇപ്പോൾ വിൽക്കുന്നത്. എന്തായാലും മഴക്കെടുതിയിൽ തക്കാളി ഉത്പാദനം കുറഞ്ഞതോടെ ഉണ്ടായ വിലക്കയറ്റം പല കർഷകർക്കും ലോട്ടറിയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മഴക്കെടുതിൽ കൃഷിനാശം സംഭവിച്ചത് പല കർഷകർക്കും തിരിച്ചടിയായപ്പോൾ, കൃഷിയുമായി മുന്നോട്ട് പോയി ഈ ആഴ്ചകളിൽ വിളവെടുത്ത പല കർഷകരും ഇപ്പോൾ ലക്ഷങ്ങൾ സമ്പാദിക്കുകയാണ്. വിളവെടുത്ത തക്കാളി മോഷണം പോകുന്നതടക്കമുള്ള സംഭവങ്ങളും ഈ ദിവസങ്ങളിലുണ്ടായി.
എന്തായാലും തക്കാളി വിറ്റ് ആന്ധ്രാപ്രദേശിൽ ഒരു കർഷകൻ കോടീശ്വരനായെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ പി.ചന്ദ്രമൗലിയും കുടുംബവുണ് തക്കാളി വിറ്റ് പണം കൊയ്ത്തത്. ചിറ്റൂർ ജില്ലയിലെ കാരകമണ്ട, സുവ്വാരപ്പു വാരിപ്പള്ളി എന്നീ രണ്ട് ഗ്രാമങ്ങളിലായി 22 ഏക്കർ സ്ഥലത്താണ് ചന്ദ്രമൗലിയും സഹോദരൻ മുരളിയും ഇവരുടെ അമ്മ രാജമ്മയും ചേർന്ന് തക്കാളി കൃഷി നടത്തിയത്.
ഏപ്രിലിലാണ് ഇവർ തക്കാളി കൃഷി ചെയ്യാൻ തീരുമാനിച്ചത്. വേനൽക്കാലം കഴിഞ്ഞാൽ തക്കാളി വില കൂടിയേക്കും എന്ന പ്രതീക്ഷയിൽ 22 ഏക്കറിൽ സാഹു ഇനത്തിൽപ്പെട്ട തക്കാളി ഇവർ കൃഷി ചെയ്യുകയായിരുന്നു. ആധുനിക കൃഷി രീതികൾ ഉപയോഗിച്ചായിരുന്നു വിത്തിടലും പരിപാലനവും വിളവെടുക്കലുമെല്ലാം. ജൂൺ അവസാനത്തോടെ തക്കാളികളെല്ലാം വിളവെടുപ്പിന് തയ്യാറായി. എന്നാൽ അപ്പോഴേക്കും തക്കാളി വില കുതിച്ചയർന്നതോടെ ചൗന്ദ്രമൗലിക്കും കുടുംബത്തിനും ഭാഗ്യം തെളിഞ്ഞു.
കർണാടകയിലെ കോലാർ മാർക്കറ്റിൽ തക്കാളി വിറ്റ ചന്ദ്രമൗലിക്ക് കിട്ടിയത് പൊന്നുംവില. 15 കിലോ വരുന്ന തക്കാളി പെട്ടി 1000 മുതൽ 1500 രൂപ വരെ വില നിലവാരത്തിലാണ് വിറ്റത്. ഏകദേശം 40,000 പെട്ടികൾ ഇതുവരെ വിറ്റഴിച്ച ചന്ദ്രമൗലിക്കും കുടുംബത്തിനും ഒരു മാസം കൊണ്ട് ലഭിച്ചത് 3 കോടി രൂപയാണ്.
ആകെ 22 ഏക്കറിൽ തക്കാളി കൃഷി നടത്താൻ 70 ലക്ഷം രൂപയാണ് കുടുംബത്തിന് ചിലവായത്, അതായത് ഏക്കറിന് 3 ലക്ഷം വീതം. മാർക്കറ്റ് കമ്മീഷനായി 20 ലക്ഷം രൂപയും, ഗതാഗത ചെലവിന് 10 ലക്ഷം രൂപയും ചിലവായത് കുറച്ചാൽ ബാക്കി മൂന്ന് കോടി രൂപയോളം അവർക്ക് വരുമാനമായി കിട്ടി. ചന്ദ്രമൗലി മാത്രമല്ല തെലങ്കാനയിലെ മേഡക് ജില്ലയിലെ ബി.മഹിപാൽ റെഡ്ഡി എന്ന കർഷകന് കഴിഞ്ഞ 15 ദിവസത്തിനിടെ തക്കാളി വിറ്റ് കിട്ടിയത് 2 കോടി രൂപയാണ്. 2,500 മുതൽ 2,700 രൂപ വരെയാണ് മഹിപാലിൻ്റെ തക്കാളിപ്പെട്ടികൾക്ക് കിട്ടിയത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള മറ്റൊരു കർഷകന് അറുപത് ലക്ഷം രൂപയാണ് തക്കാളി വിറ്റ് കിട്ടിയത്.