ദില്ലി: യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി റെയിൽവേ. യാത്രക്കാർ കുറവുള്ള ട്രെയിനുകളിൽ എ.സി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ്സുകളിലാവും 25 ശതമാനം നിരക്കിളവ് നൽകുക. റെയിൽവേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരതിൽ അടക്കം ഈ ഇളവ് ബാധകമായിരിക്കും. കഴിഞ്ഞ മുപ്പത് ദിവസത്തിൽ അൻപത് ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരുള്ള ട്രെയിനുകളിലാവും നിരക്കിളവ് ബാധകമാവുക.
ഒരു വർഷത്തേക്കാണ് പ്രത്യേക നിരക്കിളവ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. എസി സിറ്റിംഗ് കോച്ചുകളിൽ നിരക്കിളവ് നൽകാനുള്ള ചുമതല വിവിധ റെയിൽവേ സോണുകൾക്കായിരിക്കും. ഇന്ന് ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടൊപ്പം ഫ്ളെക്സി ഫെർ സംവിധാനം നടപ്പാക്കിയ ട്രെയിനുകളിൽ യാത്രക്കാർ കുറവെങ്കിൽ സംവിധാനം പിൻവലിക്കാനും നിർദേശമുണ്ട്.
അടിസ്ഥാന ടിക്കറ്റ് നിരക്കിലാവും 25 ശതമാനം ഇളവ് ലഭിക്കുക. റിസർവേഷൻ ചാർജ്ജ്, സൂപ്പർഫാസ്റ്റ് സർചാർജ്, ജിഎസ്ടി മറ്റു നികുതികൾ ചാർജ്ജുകൾ എന്നിവയിൽ ഇളവുണ്ടാവില്ല. സ്പെഷ്യൽ ട്രെയിനുകളിലും നിരക്കിളവ് ലഭിക്കില്ല. അടുത്ത കാലത്ത് സർവ്വീസ് തുടങ്ങിയ ചില വന്ദേഭാരത് ട്രെയിനുകളിൽ തീരെ യാത്രക്കാർ ഉണ്ടായിരുന്നില്ല. 21 ശതമാനം മുതൽ 55 ശതമാനം വരെയായിരുന്നു ഇൻഡോർ – ഭോപ്പാൽ, ജബൽപുർ – ഭോപ്പാൽ, മഡ്ഗാവ് – മുംബൈ വന്ദേഭാരത് എക്സ്പ്രസ്സുകളിൽ രേഖപ്പെടുത്തിയത്. റെയിൽവേയുടെ കണക്ക് പ്രകാരം രാജ്യത്തേറ്റവും തിരക്കേറിയ വന്ദേഭാരത് ട്രെയിൻ കേരളത്തിലേതാണ്. കേരളത്തിൽ എസി ചെയർ കോച്ചുകളോട് കൂടിയ വന്ദേഭാരത്, ജനശതാബ്ദി, ഏറനാട്, പരുശുറാം, വേണാട് ട്രെയിനുകളിലെല്ലാം നല്ല തിരക്കുള്ളതിനാൽ ഈ നിരക്കിളവ് മലയാളികൾക്ക് ഗുണം ചെയ്യാൻ സാധ്യത കുറവാണ്.