ദുബായ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പേരിൽ പാക്കിസ്ഥാനിൽ ആരംഭിച്ച വ്യാജ ഷോറൂം പൂട്ടി. ഇസ്ലാമാബാദിൽ പ്രവർത്തിച്ചു വരികയായിരുന്ന ജ്വല്ലറിക്കെതിരായ പാകിസ്ഥാൻ കോടതിയിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വ്യാജജ്വല്ലറി പൂട്ടിക്കാൻ മലബാർ ഗോൾഡിന് സാധിച്ചത്. ജ്വല്ലറി ഉടമയും പാകിസ്ഥാൻ പൗരനായ മുഹമ്മദ് ഫൈസാനെതിരെയായിരുന്നു മലബാർ ഗോൾഡിൻ്റെ പരാതിയിൽ കേസെടുത്തത്.
മലബാർ ഗോൾഡിൻ്റെ ഫ്രൈഞ്ചൈസി എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇസ്ലാമാബാദിൽ ഈ ജ്വല്ലറി പ്രവർത്തിച്ച് വന്നിരുന്നു. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർമാരായ താരങ്ങളുടെ ചിത്രങ്ങളും ആഭരണ ഡിസൈനുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ജ്വല്ലറി ഉടമ വ്യാപകമായി പ്രചാരം നടത്തുകയും ചെയ്തു.
ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് മലബാർ ഗോൾഡ് പാകിസ്ഥാൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഈ ഹർജിയിൽ വ്യാജ ജ്വല്ലറിയുടെ എല്ലാ ബോർഡുകളും നീക്കം ചെയ്യാനും വ്യാപാരമുദ്ര ഉപയോഗിക്കുന്നത് നിർത്താനും കോടതി ഉത്തരവിട്ടു. എന്നാൽ കോടതി ഉത്തരവ് പാലിക്കാൻ പ്രതി വിസമ്മതിച്ചു.
തുടർന്ന് മലബാർ ഗോൾഡ് കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചു. ഇതോടെ കോടതി ഉത്തരവ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതോടെയാണ് പ്രതിഭാഗം ഒത്തുതീർപ്പിന് തയ്യാറായത്. ജ്വല്ലറിയുടെ പേരിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷനുള്ള അപേക്ഷയും പാകിസ്ഥാൻ സർക്കാരിന് ഇയാൾ നൽകിയിരുന്നു. ഈ അപേക്ഷ ഇയാൾ പിൻവലിച്ചു. മലബാർ ഗോൾഡ് ആവശ്യപ്പെട്ട പ്രകകാരം പാകിസ്ഥാനിലെ പത്രങ്ങളിൽ പരസ്യവും നൽകി.
ബ്രാൻഡിന്റെ മൂല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമവും തടയുമെന്ന് മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ബ്രാൻഡിൻ്റെ മൂല്യം. കമ്പനിയിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.