നിയമലംഘകർക്കെതിരെ ശക്തമായ നടപടിയുമായി സൗദി അറേബ്യ. സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ നിയമം ലംഘിച്ച നിരവധി വിദേശികളെയാണ് നാടുകടത്തിയത്. ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില് 15,894 പ്രവാസി നിയമ ലംഘകര്‍ പിടിയിലായി. ഇതിൽ 8,234 പേരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില് പിടിയിലായവരില്‍ 9,192 പേര് ഇഖാമ നിയമ ലംഘകരും 3,968 പേര് നുഴഞ്ഞുകയറ്റക്കാരും 2,734 പേര് തൊഴില്‍ നിയമ ലംഘകരുമാണ്. അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 313 പേരും അറസ്റ്റിലായി. ഇവരില്‍ പേര് 51 ശതമാനം യെമന്‍ സ്വദേശികളാണ്. 37 ശതമാനം പേര് എത്യോപ്യക്കാര്‍ 12 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 42 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്കിയ 14 പേരും അറസ്റ്റിലായി.
നിലവില്‍ 48,911 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 45,422 പേര് പുരുഷന്മാരും 3,489 പേര് സ്ത്രീകളുമാണ്. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.