തൃശ്ശൂർ: കുപ്രസിദ്ധമായ കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം സിപിഎമ്മിൻ്റെ ഉന്നത നേതാക്കളിലേക്ക്. ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് സിപിഎം തൃശ്ശൂര്‍ ജില്ല സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ് അയച്ചു. സിപിഎം നേതാവും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ എംഎം വര്‍ഗീസിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയത്. ഈ മാസം 25ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം.
കരുവന്നൂര്‍ കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. തട്ടിപ്പിൽ ഉന്നതനേതാക്കൾക്കുള്ള പങ്കിനെപ്പറ്റി അന്വേഷണം തുടരുകയാണെന്ന് നേരത്തെ കോടതിയിൽ നൽകിയ കുറ്റപത്രത്തിലും ഇഡി വ്യക്തമാക്കിയിരുന്നു. മുൻ മന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തിൽ കേസിലെ തൃശ്ശൂരിലെ മറ്റു നേതാക്കൾക്ക് നേരെയും ഇഡി അന്വേഷണം നീളുന്നത്.
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് 55 പ്രതികളുടെ പേരിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ കേസിൽ പതിനാലാം പ്രതിയാണ്. ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി കോടതിയിൽ ആദ്യഘട്ടകുറ്റപത്രം സമർപ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രം. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ.പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്കോ കമ്മീഷൻ ഏജന്റ് കൂടിയായി എ കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി.
ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും. കള്ളപ്പണ കേസിന്റെ മുഖ്യആസൂത്രകൻ സതീഷ്കുമാറാണ് 13 ആം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായി പി ആർ അരവിന്ദാക്ഷനാണ് 14 ആം പ്രതി.