അഭയം തേടി രാജ്യത്തെത്തുന്നവരെ സംരക്ഷിക്കണമെന്നും മൈഗ്രേഷൻ കേന്ദ്രങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ഡച്ച് കോടതി. അഭയ കേന്ദ്രങ്ങളിൽ വൃത്തിഹീനമായ സാഹചര്യം ഉണ്ടാവരുതെന്നും കോടതി ഉത്തരവിട്ടു. അഭയം തേടിയെത്തുന്നവരെ മാന്യമായ രീതിയിൽ സ്വീകരിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹേഗ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പറഞ്ഞു.
ഈ വേനൽക്കാലത്ത് ടെർ അപെൽ അഭയാർത്ഥി ക്യാമ്പിലെത്തിയത് 700ലധികം ആളുകളാണ്. ഇവർ ആഴ്ചകളോളം കിടന്നുറങ്ങിയത് ക്യാമ്പിന് പുറത്തായിരുന്നു. യാതൊരു സുരക്ഷയോ ശുചിത്വമോ ഇല്ലാത്ത ക്യാമ്പിന് പുറത്തെ തറകളിലാണ് തങ്ങൾ അഭയം പ്രാപിച്ചതെന്ന് അഭയാർത്ഥികൾ പറയുന്നു. അതിനാൽ തന്നെ ഇവരുടെ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഡച്ച് കൗൺസിൽ ഫോർ അഭയാർത്ഥി മേധാവി ഫ്രാങ്ക് കാൻഡൽ പറഞ്ഞു.
അഭയാർത്ഥി കേന്ദ്രത്തിൽ അടുത്തിടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അജ്ഞാതമായ കാരണങ്ങളാൽ മരണപ്പെടുകയും ചെയ്തു. ഇത്തരത്തിൽ തീർത്തും മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉയർന്നുവന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായക ഇടപെടലുണ്ടായത്. ചില പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതാണെന്നും മറ്റുള്ളവ സാധ്യമായ രീതിയിൽ സമയമെടുത്ത് നടപ്പാക്കിയാൽ മതിയെന്നും കോടതി പറഞ്ഞു. എന്നാൽ കോടതി ഉത്തരവിനോട് ഡച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.