ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ജബല്‍ അലിയിൽ ഭക്തർക്കായി ചൊവ്വാഴ്ച്ച തുറന്നു. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ആണ് വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പ്രധാനപ്പെട്ട പ്രാര്‍ത്ഥനാ ഹാളിലായിരുന്നു ചടങ്ങുകൾ.
ശൈഖ് നഹ്യാനോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യല്‍ റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ ഡോ.ഒമര്‍ അല്‍ മുത്തന്ന, ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം ജുല്‍ഫര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍,മതനേതാക്കള്‍, വ്യവസായ പ്രമുഖർ, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 200ലധികം ആളുകൾ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി.
യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരത്വവും മാതൃകയാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
പരമശിവനാണ് പ്രധാനപ്രതിഷ്ഠ. സ്വാമി അയ്യപ്പന്, ഗുരുവായൂരപ്പന് ഉൾപ്പടെ വേറെയും പതിനാറ് പ്രതിഷ്ഠകളുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ജബല്‍ അലിയില്‍ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉള്‍പ്പെടെ നിലവില്‍ ഒമ്പത് ആരാധനാലയങ്ങളാണുള്ളത്. 2012ല്‍ തുറന്നുകൊടുത്ത ഗുരുദ്വാരയോട് ചേര്‍ന്നാണ് ക്ഷേത്രം. ഇതോടെ യുഎഇയിലെ ഹിന്ദു സമൂഹത്തിൻ്റെ മതപരമായ ആവശ്യങ്ങൾ നിറവേറുമെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. യുഎഇയിലുടനീളമുള്ള ഇന്ത്യക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ക്ഷേത്രമെന്ന് ഷ്രോഫ് ചൂണ്ടിക്കാട്ടി. സെപ്റ്റംബറില്‍ ഏകദേശം 200,000 ആളുകള്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും ഷ്രോഫ് വ്യക്തമാക്കി. ദുബായിലെ ഏറ്റവും വലിയ ക്ഷേത്രമായതിനാൽ സന്ദര്‍ശനത്തിന് രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനൽകി

Leave a Comment