ദുബായ്: വൈദ്യുതാഘാതമേറ്റ് മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് ദുബായ് പൊലീസ്. തൃശ്ശൂർ സ്വദേശിനി നീതു താമസസ്ഥലത്ത് വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് ദുബായ് പൊലീസ് ഇപ്പോഴും അന്വേഷണം തുടരുന്നത്. നീതുവിന് ഷോക്കേൽക്കാൻ ഇടയായ സാഹചര്യം എന്താണെന്നാണ് പൊലീസ് ഇപ്പോഴും പരിശോധിച്ചു വരുന്നത്.
കൊല്ലം പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു ആണ് ജൂൺ 14-ന് ദുബായിൽ വച്ച് ഷോക്കേറ്റ് മരിച്ചത്. 35 വയസ്സായിരുന്നു. വിശാഖും നീതുവും ദുബായിൽ എഞ്ചിനീയർമാരായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ച് വയസ്സുകാരൻ നിവിഷ് കൃഷ്ണനാണ് ദമ്പതികളുടെ ഏക മകൻ.
എൻജിനീയർമാരായ നീതുവും ഭർത്താവ് വിശാഖും ഇവരുടെ അഞ്ച് വയസുള്ള മകൻ നിവിഷ് കൃഷ്ണനും ദുബായ് അൽ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു താമസിച്ചുവന്നിരുന്നത്. വിശാഖ് കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ളയാളാണ്. പത്ത് വർഷം മുൻപാണ് നീതു ദുബായിലേക്ക് എത്തിയത്. വളരെ സന്തോഷത്തോടെ കഴിയുന്ന കുടുംബമായിരുന്നു ഇവരുടേത് എന്ന് സുഹൃത്തുകൾ പറയുന്നു.
സംഭവദിവസം വൈകിട്ട് ഏഴ് മണിയോടെ നീതു കുളിമുറിയിൽ കയറിയപ്പോൾ ആയിരുന്നു അപകടം. ഈ സമയത്ത് വിശാഖും മകനും വീട്ടിലുണ്ടായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരി അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയായിരുന്നു. പെട്ടെന്നാണ് പാത്രം കഴുകനായി അടുക്കള സിങ്കിലെ പൈപ്പ് തുറക്കാൻ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് ഷോക്കടിച്ചതും ഇവരുടെ കൈയിലുണ്ടായിരുന്ന പാത്രം തെറിച്ചു പോയതും.
ഇതേ സമയം കുളിമുറിയിൽ നിന്നും നീതുവിൻ്റെ അലർച്ചയും കേട്ടു. ഇതോടെ വിശാഖും ജോലിക്കാരിയും കുളിമുറിയിലേക്ക് ഓടിയെത്തി. കുളിമുറിയുടെ വാതിൽ അകത്ത് നിന്നും അടച്ചിരുന്നതിനാൽ വിശാഖ് ക്രിക്കറ്റ് ബാറ്റ് വച്ച് വാതിൽ തകർത്തു. വാട്ടർ ഷവർ കൈയിൽ പിടിച്ച നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നീതുവിനെയാണ് അപ്പോൾ അവർക്ക് കാണാനായത്. നീതുവിന് വിശാഖ് സിപിആർ നൽകിയെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. ഉടനെ ആംബുലൻസ് വിളിപ്പിച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. നീതുവിൻ്റെ മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടു പോകുകയും സംസ്കരിക്കുകയും ചെയ്തു.
നീതുവിൻ്റെ മരണത്തിൽ ബാഹ്യഇടപടെലിനുള്ള സാധ്യത പൊലീസ് ഇതിനോടകം തള്ളിക്കളഞ്ഞിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്താനാണ് ഇപ്പോൾ പൊലീസ് ശ്രമിക്കുന്നത്. നീതു മരിച്ച ദിവസം ഇവർ താമസിച്ച പ്രദേശത്ത് വൈദ്യുതി തടസ്സം നേരിട്ടിരുന്നു. ഉച്ചമുതൽ ഇവിടെ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടന്നിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം.
അന്നത്തെ ദിവസം നീതു വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി ചെയ്തത്. വൈകിട്ട് ജോലി തീർത്ത് ഭർത്താവിനും മകനുമൊപ്പം അൽപസമയം ചിലവിട്ട ശേഷമാണ് നീതു കുളിക്കാൻ പോയത്. വീട്ടിൽ ആ സമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ എമർജൻസി ലാംപ് എടുത്താണ് നീതു കുളിമുറിയിലേക്ക് പോയത്. വീട്ടുജോലിക്കാരി പൊലീസിന് നൽകിയ മൊഴി പ്രകാരം 7.15-ഓടെയാണ് അവർക്ക് ഷോക്കേറ്റത് അതേസമയത്താണ് അടുക്കളയിൽ നിന്നും നീതുവിൻ്റെ നിലവിളി കേട്ടതും.
അപകടം നടന്ന് അടുത്ത ദിവസം നീതുവിൻ്റെ വീട് ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു. ഇവർ ബാത്ത് റൂമിൽ തെളിവുകൾ ശേഖരിക്കുകയും പിന്നീട് ബാത്ത് റൂം സീൽ ചെയ്യുകയും ചെയ്തു. നീതുവിൻ്റേത് അപകടമരണമാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ നീതുവിൻ്റെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
വൈദ്യുതാഘാതമേറ്റുള്ള മരണം യുഎഇയിൽ വളരെ വിരളമാണ് എന്നിരിക്കെ നീതുവിന് എന്താണ് സംഭവിച്ചത് എന്നതിൽ ശാസ്ത്രീമായ അന്വേഷണം വേണമെന്നും നീതുവിൻ്റേയും വിശാഖിൻ്റേയും സുഹൃത്തുകൾ പറയുന്നു. ദുബായ് പൊലീസിൻ്െ അന്വേഷണത്തിൽ തനിക്ക് വിശ്വാസമുണ്ടെന്ന് യുഎഇ മാധ്യമമായ ഗൾഫ് ന്യൂസിനോട് വിശാഖ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയണം. ഭാവിയിൽ മറ്റൊരാൾക്കും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാൻ പാടില്ല