ജബൽ അലിയുടെ മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം പൂർത്തിയായി. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ദുബായിലെ ഗ്രാൻഡ് ടെംപിൾ ഭക്തർക്കായി സമർപ്പിക്കും. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടുന്ന അതിഥികൾക്ക് മുന്നിലായിരിക്കും ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കുക. ഒരു മാസം മുൻപ് വിശ്വാസികൾക്കുവേണ്ടി ക്ഷേത്ര വാതിലുകൾ താത്കാലികമായി തുറന്നിരുന്നു.
എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം പണികഴിപ്പിക്കാൻ മൂന്ന് വർഷമെടുത്തു. ദുബായിലെ ആദ്യ സ്വാതന്ത്ര ക്ഷേത്രമെന്ന പ്രത്യേകതയും ജബൽ അലിയിലെ ഗ്രാൻഡ് ടെംപിളിനുണ്ട്. കൊത്തുപണികളാൽ സമ്പന്നമായ ഗുരുവായൂരപ്പന്റെയും അയ്യപ്പന്റെയും രൂപങ്ങളാണ് ക്ഷേത്രത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ആദ്യം കാണാൻ സാധിക്കുക. ചുവരുകളും തറയുമെല്ലാം വെള്ള കല്ലുകൾക്കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. രാജകീയ പ്രൗഢി വിളിച്ചോതുന്ന ശില്പങ്ങളും ചിത്രപ്പണികളും വേറിട്ട കാഴ്ചയാണ്. കൂടാതെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രങ്ങളും ക്ഷേത്രത്തിനകത്തുണ്ട്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. കൃഷ്ണൻ, മഹാലക്ഷ്മി, നന്ദി, ഗണപതി, സായി ബാബ, ഹനുമാൻ തുടങ്ങിയ 16 ആരാധനാമൂർത്തികളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. കൂടാതെ സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്ഠയാണ്. അതേസമയം ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുമുണ്ട്.
സാധാരണ ദിവസങ്ങളിൽ രാവിലെ ആറു മുതൽ എട്ടരവരെയാണ് ദർശനത്തിനായുള്ള സമയ ക്രമീകരണം. വിവിധ നാടുകളിൽ നിന്നുമുള്ള ആളുകളാണ് സന്ദർശനത്തിനായി എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെല്ലാം പ്രാർത്ഥനകൾ നടക്കും. അതേസമയം കശുവണ്ടിയും ബദാമും കിസ്മിസും പിസ്തയുമാണ് ഗ്രാൻഡ് ടെമ്പിളിൽ നിന്ന് ലഭിക്കുന്ന പ്രസാദം.