ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേള ഗൾഫൂഡിൻ്റെ 28ാം പതിപ്പ് ദുബായിൽ ആരംഭിച്ചു. ഈ മാസം 24 വരെ നീളുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഫൂഡ് ആൻഡ് ബിവറേജസ് (എഫ്ആൻഡ്ബി) സമൂഹത്തെ ദുബായിൽ ഒരൊറ്റ വേദിയിൽ അണിനിരത്തുന്നു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഗൾഫൂഡ് സന്ദർശിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം വലിപ്പത്തിലാണ് ഇത്തവണ പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നുള്ള 5,000ലേറെ പ്രദർശകരുണ്ട്. ഇതിൽ 1500 പേർ മേളയിൽ ആദ്യമായി പങ്കെടുക്കുന്നവരാണ്. പുതിയ ഹാളായ ഗൾഫൂഡ് പ്ലസ് ഇത്തവണത്തെ സവിശേഷതയാണ്. ആദ്യമായി പ്രദർശനത്തിനെത്തിയവർ തങ്ങളുടെ നൂതന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണിത്.
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ 10,000 ചതുരശ്ര മീറ്ററിലാണ് മേള ഒരുക്കിയിട്ടുള്ളത് .‘ദുബായ് വേൾഡ് ക്യൂസിൻ’ എന്ന ഭക്ഷ്യ സംസ്കാരത്തെ പ്രതിപാദിക്കുന്ന പ്രത്യേക പരിപാടിയും ഗൾഫൂഡിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. കൂടാതെ ഭക്ഷ്യ ഉത്പാദനം, മികച്ച ഉപഭോഗം എന്നിവ ലക്ഷ്യമാക്കിയുള്ള പരിപാടികളും അരങ്ങേറും.