ലോകത്ത് സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ തങ്ങളുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുയാണ് ദുബായ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2023ന്റെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തി.
നേരിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 7.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.മാത്രമല്ല രാജ്യത്ത് രേഖകളില്ലാതെ താമസിക്കുന്നവരുടെ എണ്ണവും 14 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ വാർഷിക യോഗത്തിൽ ലെഫ്റ്റ്നന്റ് ജനറലും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫുമായ അബ്ദുള്ള ഖലീഫ അൽ മർറിയാണ് വിശദാംശങ്ങൾ വ്യക്തമാക്കിയത്.
നംപ്യോ സേഫ്റ്റി ഇൻഡക്സ് 2023ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ സുരക്ഷിത നഗരങ്ങളിൽ ഏഴാം സ്ഥാനമാണ് ദുബായ്ക്ക്. അബുദാബി,ദോഹ,ഷാർജ എന്നീ നഗരങ്ങളും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിതമായ ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് ദുബായ്ക്ക്. എൻഷ്വർ മൈ ട്രിപ് നടത്തിയ റേറ്റിംഗിൽ ലോകത്ത് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരമായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2017 ൽ ദുബായ് പൊലീസ് നടപ്പാക്കിലാക്കിയ പ്രഡിക്ഡ് ആൻഡ് പ്രിവന്റ് ക്രൈം പദ്ധതിയാണ് കുറ്റകൃത്യങ്ങൾ തടയാൻ ഏറെ ഫലപ്രദമായതെന്നാണ് വിലയിരുത്തൽ. കുറ്റകൃത്യങ്ങൾ നേരത്തെ പ്രവചിച്ച് അവ നടക്കുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കുന്ന സംവിധാനമാണിത്.നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളും സ്പീഡ് മൊബിലിറ്റി സംവിധാനങ്ങളും കുറ്റവാളികളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ പൊലീസിനെ സഹായിക്കുന്നുണ്ട്.