ദുബായ്: ഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി എമിറേറ്റ്സിന്റെ 20 ആം വാർഷിക ഐഷ്റീൻ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വൈദ്യശാസ്ത്ര മേഖലയിലെ നൂതനാശയങ്ങൾ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കുവാൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. എകെഎംജി എമിറേറ്റ്സിന്റെ വിവിധ രംഗത്തുള്ള പ്രവർത്തനങ്ങളും, സാമൂഹ്യ സേവനങ്ങളും അത്യധികം പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകമെമ്പാടുമുള്ള മലയാളി ഡോക്ടർമാരെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് സംഘടനയുടെ ലക്ഷ്യം. വൈദ്യശാസ്ത്രത്തിലെ ആഗോള ആശയങ്ങളെ ഇത് വഴി ഇന്ത്യയിലേക്ക് സമന്വയിപ്പിക്കുകയാണ് ലക്ഷ്യം.
വിദേശകാര്യ മന്ത്രാലയത്തിന്റെ 2019ലെ കണക്കനുസരിച്ച് ഏകദേശം 35000 ഇന്ത്യൻ ഡോക്ടർമാർ മധ്യപൂർവേഷ്യയിൽ ജോലി നോക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ ഭൂരിപക്ഷവും. യുഎഇയിൽ മാത്രം ഏകദേശം പതിനായിരം ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
ആധുനിക വൈദ്യശാസ്ത്രരംഗത്തിനു നൽകിയ മികച്ച സംഭാവനകൾക്കുള്ള എ കെ എം ജി എമിറേറ്റ്സ് എക്സലൻസ് അവാർഡ് 2023 സമ്മേളനത്തിൽ മുഖ്യാതിഥി വിതരണം ചെയ്തു. അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓണ്കോളജി ക്ലിനിക്കൽ പ്രൊഫസർ ആയ ഡോക്ടർ എം വി പിള്ളക്ക് വൈദ്യശാസ്ത്രത്തിലെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡും ജി42 ഹെൽത്ത് കെയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അബുദാബി ഹെൽത്ത് ഇൻഫർമേഷൻ എക്സ്ചേഞ്ച് ബോർഡ് ചെയർമാനുമായ ആശിഷ് ഐപ്പ് കോശിക്ക് ആരോഗ്യ സംരക്ഷണ രംഗത്തെ യൂത്ത് ഐക്കൺ പുരസ്കാരവും നൽകി ആദരിച്ചു.
ഡോക്ടർമാരായ പത്മശ്രീ ആസാദ് മൂപ്പൻ, ജോർജ് ജോസഫ്, സണ്ണി കുര്യൻ, S.S ലാൽ, ഹുസൈൻ, നരേന്ദ്രൻ, ഷംസുദ്ദീൻ മൂപ്പൻ, ശ്രീ. ആശിഷ് കോശി എന്നിവർ സംസാരിച്ചു