ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ മതിയായ വീൽചെയറുകൾ സൂക്ഷിക്കാതിരുന്നതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 30 ലക്ഷം രൂപ പിഴ ചുമത്തി. വീൽ ചെയർ ലഭിക്കാത്തതിനെ തുടർന്ന് ദീർഘദൂരം യാത്രക്കാരൻ കുഴഞ്ഞു വീണ മരിച്ച സംഭവത്തിലാണ് ഡിജിസിഎയുടെ നടപടി.
CAR [സിവിൽ ഏവിയേഷൻ ആവശ്യകതകൾ] വ്യവസ്ഥകൾ ലംഘിച്ചതിന് എയർക്രാഫ്റ്റ് റൂൾസ്, 1937 പ്രകാരമാണ് എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാർക്ക് ആവശ്യത്തിന് വീൽചെയറുകൾ ലഭ്യമാക്കണെന്ന് എല്ലാ എയർലൈനുകൾക്കും നേരത്തെ തന്നെ ജിസിഡിഎ മാർഗനിർദേശം നൽകിയിരുന്നു.
ഫെബ്രുവരി 12 ന് ഭാര്യയോടൊപ്പം ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ 80 കാരനായ യാത്രക്കാരനാണ് ദാരുണാന്ത്യമുണ്ടായത്. വീൽചെയർ ലഭ്യമല്ലാത്തതിനാൽ ഒന്നര കിലോമീറ്റർ നടന്ന ഇദ്ദേഹത്തിന് പിന്നീട് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് മുംബൈ വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
സംഭവം വിവാദമായതോടെ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറ്റൊരു വീൽചെയറിനായി കാത്തിരിക്കുന്നതിന് പകരം കിട്ടിയ വീൽചെയറിൽ ഭാര്യയെ ഇരുത്തി വൃദ്ധനായ യാത്രക്കാരൻ സ്വന്തം തീരുമാനപ്രകാരം നടന്നു പോകുകയായിരുന്നുവെന്നാണ് എയർഇന്ത്യ ഡിജിസിഎയെ ബോധിപ്പിച്ചത്.
എന്നാൽ ഈ വാദം തള്ളിയ ഡിജിസിഎ പ്രായമായ യാത്രക്കാരന് എയർലൈൻ വീൽചെയറുകൾ നൽകാത്തത് CAR ചട്ടലംഘനമായാണ് വിലയിരുത്തിയത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ എയർലൈൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഡിജിസിഎ അറിയിച്ചു. “ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച തിരുത്തൽ നടപടികളൊന്നും സമർപ്പിക്കുന്നതിലും എയർലൈൻ പരാജയപ്പെട്ടു” – പിഴ ചുമത്തി കൊണ്ടുള്ള ഉത്തരവിൽ ഡിജിസിഎ പറഞ്ഞു. സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.