സൈബർ സുരക്ഷാ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി പ്രത്യേക സൈബർ സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ. സൈബർ ഐസി എന്ന പേരിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവഴി പതിനായിരത്തോളം സ്വദേശികൾക്ക് സൈബർ സുരക്ഷാ മേഖലയിൽ പരിശീലനം നൽകും. ദേശീയ സൈബർ സുരക്ഷാ അതോറിറ്റയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി വഴി സൈബർ സുരക്ഷാ ഉൽപന്നങ്ങൾ, സേവനങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയും വികസിപ്പിക്കും. രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സൈബർ സുരക്ഷാ മേഖലയുടെ വികസനം ലക്ഷ്യമിട്ടുമാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. സൈബർ സുരക്ഷാ സ്പെഷ്യലിസ്റ്റുകളുടെ കഴിവുകൾ വികസിപ്പിക്കുക, പുതിയ സൈബർ സുരക്ഷാ ഉൽപന്നങ്ങൾക്ക് രൂപം നൽകുക, ഈ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുക, പരിഹാര മാർഗങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.