ദുബായിലെ അൽ ഗർഹൂദിൽ കാണാതായ മൂന്ന് വയസ്സുള്ള കഡിൽസ് എന്ന വളർത്തുനായയ്ക്ക് വേണ്ടിയുള്ള തിരച്ചിലിന് ദുഖകരമായ പര്യവസാനം. അമിതവേഗതയിൽ വന്ന കാർ ഇടിച്ച് കഡിൽസ് മരണപ്പെട്ടുവെന്നാണ് ഇന്ന് കുടുംബത്തിന് ലഭിച്ച വാർത്ത.
അൽ ഗർഹൂദിൽ വ്യാപകമായി ഫ്ലയറുകൾ വിതരണം ചെയ്യുകയും 100,000 ദിർഹം പാരിതോഷികം പാരിതോഷികം പ്രഖ്യാപിച്ചിട്ടും കഡിൽസിനെ കണ്ടെത്താനുള്ള കുടുംബത്തിൻ്റെ ശ്രമങ്ങൾ പാഴാവുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് വാഹനമിടിച്ച് ചത്ത നിലയിലുള്ള ഒരു നായയുടെ ചിത്രം കഡിൽസിൻ്റെ ഉടമസ്ഥരായ കുടുംബത്തിന് ലഭിച്ചത്. വിശദമായ പരിശോധനയിൽ ഇതു കഡിൽസ്സാണ് എന്ന് തീർച്ചപ്പെടുത്തുകയായിരുന്നു.
കഡ്ഡിൽസ് സുരക്ഷിതമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച കുടുംബത്തിന് വലിയ ആഘാതമായി മാറിയിരിക്കുകയാണ് ഈ വാർത്ത. കഡ്ഡിൽസിനെ കാണാതായതും നായയെ തിരികെയേൽപ്പിക്കുന്നവർക്ക് ഉപാധികളില്ലാതെ ഒരു ലക്ഷം ദിർഹം നൽകുമെന്ന ഉടമസ്ഥരുടെ പ്രഖ്യാപനവും സമൂഹമാധ്യമങ്ങളിൽ വലിയ വൈറലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് നായയെ കാണാതായത്.
അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ (കമ്മ്യൂണിറ്റി 214) വച്ച് വൈകുന്നേരം 6.40 നാണ് കഡിൽസിനെ അവസാനമായി കണ്ടതായി വിവരം ലഭിച്ചത്. എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ പെറ്റ് റീലോക്കേഷൻ കമ്പനിയുടെ കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട കഡിൽസ് എന്ന കൊക്കപൂഡിൽ ഇനത്തിൽപ്പെട്ട നായയെ തിരികെ നൽകുന്നവർക്കാണ് ഉടമസ്ഥരായ കുടുംബം വലിയ തുക വാഗ്ദാനം ചെയ്തത്.
“ഞങ്ങൾ ഹൃദയം തകർന്ന അവസ്ഥയിലാണ്., ഹൃദയഭേദകമായ ഈ വാർത്ത വിശ്വസിക്കാൻ കുടുംബം പാടുപെടുകയാണ്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ കഡിൽസിനെ ഒരു കാർ ഇടിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ശനിയാഴ്ച കഡിൽസിനെ കാണാതായ സ്ഥലത്തിന് അടുത്ത് വച്ചു തന്നെയാണ്. അപകടമുണ്ടായിരിക്കുന്നത്. കഡ്ഡിൽസിനെ അപകടത്തിന് ശേഷം കണ്ടെത്തിയ വ്യക്തി അവനെ മറവു ചെയ്തിരുന്നു. അദ്ദേഹമാണ് ഈ ചിത്രങ്ങൾ ഞങ്ങൾക്ക് നൽകിയത്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. കഡ്ഡിൽസിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു – ഉടമസ്ഥരായ കുടുംബത്തിൻ്റെ വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു.
ആരോഗ്യ പരിശോധനയ്ക്കായി കഡിൽസ് കൊണ്ടുപോകുന്നതിൽ അശ്രദ്ധ കാണിച്ചതിന് പെറ്റ് റീലോക്കേഷൻ കമ്പനിയെ കുറ്റപ്പെടുത്തുകയാണ് കുടുംബം. വീട്ടുകാരിൽ നിന്നും ഏറ്റുവാങ്ങിയ നായയ്ക്ക് കൃത്യമായ പരിചരണവും മേൽനോട്ടവും ഉറപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് കഡിൽസ് തങ്ങളുടെ വാഹനത്തിൽ നിന്നും പുറത്തുചാടാനും കാണാതാവാനും കാരണമായതെന്നും അവർ ആരോപിക്കുന്നു.