തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക ഒഴിവുകൾ അറിയിച്ചുകൊണ്ട് പുറത്തുവന്ന കത്തിന്റെ ഉറവിടം കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം. തന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി പുറപ്പെടുവിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക. കത്തിനെക്കുറിച്ച് സിപിഎമ്മും സമാന്തരമായി അന്വേഷിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് വിവാദത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം നഗരസഭയിലെ താൽകാലിക ഒഴിവുകൾ അറിയിച്ചുകൊണ്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്. കത്ത് തന്റേതല്ലെന്ന വാദത്തിൽ ഉറച്ചുനിന്ന് മേയർ ഇതെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.
കത്ത് വിവാദം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ശക്തമായ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. കൂടാതെ യുവമോർച്ചയും പ്രതിഷേധവുമായി നഗരസഭയിലെത്തി. ഇതിനിടയിൽ വിഷയം ഗവർണറെ ധരിപ്പിക്കാനാണ് ബിജെപി നീക്കം. കത്ത് വിവാദം മുതലെടുത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്നതാണ് പ്രതിപക്ഷ നിലപാട്.