ഫെബ്രുവരി 14 എല്ലാ കമിതാക്കളും വാലന്റൈൻസ് ദിനമായാണ് ആഘോഷിക്കാറ്. എന്നാൽ ഈ ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിച്ച് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ആഹ്വാനം ചെയ്തു. പശുക്കൾ ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നാഴികല്ലാണെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് പറഞ്ഞു.
ജൈവവൈവിധ്യത്തിന്റെ നട്ടെല്ലാണ് പശുക്കൾ. അവയെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ സന്തോഷം ഉണ്ടാക്കും. അതിനാൽ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നുമാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ് കെ ദത്ത ആഹ്വാനം ചെയ്തത്.
അതേസമയം എല്ലാത്തിനെയും പരിപോഷിപ്പിക്കുന്നതിനാലാണ് പശുവിനെ കാമധേനുവെന്നും ഗോമാതയെന്നും വിശേഷിപ്പിക്കുന്നത്. കൂടാതെ പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം വേദ സംസ്കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം നമ്മുടെ സംസ്കാരവും പാരമ്പര്യവും എല്ലാവരും മറന്ന അവസ്ഥയാണ്.
പശു നൽകുന്ന പോസിറ്റീവ് എനർജി ജീവിതത്തിൽ സന്തോഷങ്ങൾ നിറയ്ക്കും. അതേസമയം ഗോമാതാവിന്റെ പ്രധാന്യം കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ എന്ന പേരിൽ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.