ഓഗസ്റ്റ് 13 ലോക അവയവദാന ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ മരണാനന്തരം ശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം ദമ്പതികൾ കൈമാറി. മലപ്പുറം കോട്ടക്കലെ സായികുമാറും ഭാര്യ രമിശയുമാണ് മരണാനന്തരം കോട്ടക്കൽ വൈദ്യരത്നം ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ശരീരം ദാനം ചെയ്യുന്ന സമ്മതപത്രം കൈമാറിയത്.
മലപ്പുറം ജില്ലയിലെ തിരൂർ അഗ്നിരക്ഷാ നിലയത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ജില്ലയിലെ തന്നെ ആദ്യത്തെ പാസിങ് പരേഡ് കഴിഞ്ഞ സിവിൽ ഡിഫെൻസ് ദാമ്പതിമാർ കൂടിയാണിവർ. നേരത്തെ തന്നെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രം കോഴിക്കോട്ടെ കോംട്രസ്റ്റ് ആശുപത്രിക്ക് നൽകിയിരുന്നു. കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ജീവനക്കാരായിരുന്ന ഇരുവരും പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി സന്നദ്ധ സേവനങ്ങൾ ചെയ്തിട്ടുള്ളവരാണ്.
അഗ്നിരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ സദ്സേവന ബഹുമതി സായികുമാർ നേടിയിട്ടുണ്ട്. രമിഷ ബിരുധദാരിയാണ്. വിഷ്ണു മഹാദേവ് എന്ന മകനുമടങ്ങുന്നതാണ് കുടുംബം. രണ്ട് വർഷമായി ഇവർ തിരൂരിലെ അഗ്നിരക്ഷാനിലയത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്.