ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ കൗതകും ജനിപ്പിച്ച് ഷിമോഗയിലെ മത്സരചിത്രം. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിൻ്റെ ഭാര്യ ഗീതയെ ആണ് ഷിമോഗയിൽ കോണ്ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടക മുൻമുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.എസ് വിജയേന്ദ്രയാണ് നിലവിൽ ഷിമോഗയിലെ സിറ്റിംഗ് എംപി. യെദ്യൂരപ്പ കുടുംബത്തിൻ്റെ ശക്തികേന്ദ്രമാണ് ഷിമോഗ.
മുൻ മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ മകളായ ഗീത 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (സെക്കുലർ) ടിക്കറ്റിൽ ശിവമോഗയിൽ (ഷിമോഗ) മത്സരിച്ച് യെദ്യൂരപ്പയോട് പരാജയപ്പെട്ടിരുന്നു. യെദ്യൂരപ്പ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കളം മാറിയ ശേഷം മകൻ വിജയേന്ദ്രയാണ് അവിടെ മത്സരിക്കുന്നത്.
കോൺഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ച ഏഴ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷും ഉൾപ്പെടുന്നു. ബാംഗ്ലൂർ റൂറൽ സീറ്റിലാണ് സുരേഷ് മത്സരിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നും വിജയിച്ച ഏക കോൺഗ്രസ് എംപിയായിരുന്നു സുരേഷ്.
എച്ച് ആർ അൽഗുർ (ബീജാപൂർ), ആനന്ദസ്വാമി ഗദ്ദദേവർമത്ത് (ഹവേരി), എസ് പി മുദ്ദഹനുമഗൗഡ (തുംകൂർ), വെങ്കിട്ടരമണെ ഗൗഡ (മാണ്ഡ്യ), ശ്രേയസ് എം പട്ടേൽ (ഹാസൻ) എന്നിവരാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കപ്പെട്ട മറ്റു സ്ഥാനാർത്ഥികൾ. സ്റ്റാർ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കിട്ടരമണെ ഗൗഡ ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്രയായി ജയിച്ച സുമലത അംബരീഷിനെയാവും മാണ്ഡ്യ മണ്ഡലത്തിൽ നേരിടുക.
കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയും കന്നടയിലെ ഇതിഹാസ നടൻ രാജ്കുമാറിൻ്റെ മരുമകളുമായ ഗീത കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് കോൺഗ്രസിൽ ചേർന്നത്.
2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥി എച്ച് ഡി ദേവഗൗഡയ്ക്ക് സീറ്റി കിട്ടിയതോടെ സീറ്റ് നിഷേധിക്കപ്പെട്ട മുദ്ദഹനുമഗൗഡ 2022-ൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നിരുന്നു. പക്ഷേ ബിജെപിയുടെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് അദ്ദേഹം കോൺഗ്രസിൽ തിരിച്ചെത്തിയത്.
2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി കർണാടകയിൽ വൻജയം നേടിയിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റുകളിൽ 25ഉം ബിജെപി നേടി, പാർട്ടി പിന്തുണച്ച ഒരു സ്വതന്ത്ര (സുമലത അംബരീഷ്) വിജയിക്കുകയും ചെയ്തു. അന്ന് കൂട്ടുകക്ഷി ഭരണം നടത്തുകയും തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുകയും ചെയ്ത കോൺഗ്രസും ജെഡിഎസും ഒരു സീറ്റ് വീതം നേടിയാണ് വിജയിച്ചത്.
എന്നാൽ അതിനുശേഷം രാഷ്ട്രീയ ചിത്രം കർണാടകയിൽ മാറി. കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയിപ്പോൾ. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം സെപ്തംബറിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്ന ജെഡിഎസിന് ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ദക്ഷിണ കർണാടകയിൽ തങ്ങൾ നിർണായക ശക്തിയാണെന്ന് തെളിയിക്കേണ്ടത് അവരുടെ നിലനിൽപ്പിന് കൂടി അനിവാര്യമാണ്.