തിരുവനന്തപുരം: എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. കെ.രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന പട്ടികജാതി വികസനം, ദേവസ്വം വകുപ്പുകളാണ് മുഖ്യമന്ത്രി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്.
ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. കെ രാധാകൃഷ്ണൻ്റെ രാജി ഗവർണർ അംഗീകരിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നുള്ള എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചത്. നിലവിൽ ചേലക്കരയിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എംപിയാണ് അദ്ദേഹം.
രാധാകൃഷ്ണന് പകരം ആരാവും മന്ത്രിസഭയിൽ എത്തുക എന്ന കാര്യം വ്യക്തമല്ല. നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഎം സംസ്ഥാന നേതൃയോഗം തുടരുന്നുണ്ട്. ഈ യോഗത്തിൽ രാധാകൃഷ്ണൻ്റെ പകരക്കാരനെ സംബന്ധിച്ച ചർച്ചയുണ്ടാവും എന്നാണ് കരുതുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരാൾ രാധാകൃഷ്ണന് പകരം മന്ത്രിയാവും എന്നാണ് സൂചന. ഒരൊറ്റ മന്ത്രിയെ നിയമിച്ച് ഒഴിവ് നികത്തുമോ അതോ വിമർശനമുനയിൽ നിൽക്കുന്ന സർക്കാരിൻ്റെ മുഖം മിനുക്കാനുള്ള അവസരമാക്കി സർക്കാർ പുനസംഘടനയിലേക്ക് പോകുമോ എന്ന വ്യക്തമല്ല.