ലോകത്തെ വാഹന വിപണിയുടെ മുന്‍നിരയിലുളള രാജ്യങ്ങളിലൊന്നാണ് യുഎഇ. പഴയ വാഹനങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്. എന്നാല്‍ വാഹന വിപണിയിലെ തട്ടിപ്പുകളെക്കുറിച്ചും നിയമനടപടികളെ കുറിച്ചും ഉപഭോക്താക്കൾ കൃത്യധാരണയുളളവരായിരിക്കണമെന്ന് നിയമവിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു.
സെക്കന്റ് ഹാന്‍ഡ് വാഹന വിപണിയിലാണ് കൂടുതല്‍ തട്ടിപ്പുകൾ.
വാഹനവില ഉയര്‍ത്തിക്കാട്ടാന്‍ മീറ്റര്‍ റീഡിംഗില്‍ കിലോമീറ്റര്‍ കുറച്ചുകാണിക്കുന്ന പ്രവണത ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൃത്രിമം കാണിക്കുന്ന വ്യാജ വ്യാപാരികളെ വാഹനം വാങ്ങാനെത്തുന്നവര്‍ തിരിച്ചറിയണമെന്നാണ് മുന്നിറിയിപ്പ്.
ആധുനിക വാഹനങ്ങളില്‍ ഡിജിറ്റല്‍ ഓഡോമീറ്ററാണുളളത്.
മീറ്ററിന്റെ സര്‍ക്യൂട്ട് വേര്‍പെടുത്തി ഡിജിറ്റുകളില്‍ തിരുത്തല്‍ വരുത്താന്‍ വിദഗ്ദ്ധര്‍ക്ക് ലളിതമായി കഴിയും. ഇങ്ങനെ തട്ടിപ്പിന് ഇരയായവരെ കുറിച്ചും നിയമവിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ഒന്നേകാല്‍ ലക്ഷം ദിര്‍ഹത്തിന് വാങ്ങിയ ആഡംബര കാര്‍ പരസ്യത്തില്‍ കാണിച്ചിരുന്നതിനേക്കാൾ കൂടുതല്‍ കിലോമീറ്ററുകൾ ഓടിയിട്ടുണ്ടെന്ന് പിന്നീട് തെളിയിക്കപ്പെടുകയായിരുന്നു. കോടതിയിയെ സമീപിച്ച കാറുടമയ്ക്ക് കരാര്‍ റദ്ദാക്കാനും പണം തിരികെ നല്‍കുന്നതിനും അനുകൂലമായി കോടിതി വിധിയുണ്ടായെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
ആര്‍ടിഎ രേഖകൾ പരിശോധിച്ചാല്‍ ഇത്തരം കൃത്രിമത്വം കണ്ടെത്താനാകും. കാറിൻ്റെ തേയ്മാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോമീറ്റര്‍ റീഡിംഗില്‍ സംശയം തോന്നിയാല്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പുതന്നെ പരിശോധിച്ച് ഉറപ്പാക്കണം. സെക്കന്റ് ഹാന്‍ഡ് കാറുകൾ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയും അംഗീകൃത പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താല്‍ തട്ടിപ്പുകൾ ചെറുക്കാനാകും.
യുഎഇയുടെ സിവിൽ ട്രാൻസാക്ഷൻസ് നിയമം ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ കൃത്രിമത്വം കണ്ടെത്തിയാല്‍ ആറ് മാസത്തിനുള്ളിൽ കേസ് ഫയൽ ചെയ്യാൻ അവകാശമുണ്ട്. നിയമത്തിൻ്റെ ആർട്ടിക്കിൾ 555 അനുസരിച്ചും നിയമപരമായി നീങ്ങാം.