കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഡ്യൂട്ടിക്കിടെ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെയുണ്ടാകുന്ന ആക്രമണം അംഗീകരിക്കാനാവില്ല,സർക്കാർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടറുടെ വന്ദന ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു,അനുശോചനം അറിയിക്കുന്നു. -മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.