ബർമിങ്ങാമിനു സമീപത്തെ മഞ്ഞുമൂടിയ തടാകത്തിൽ വീണ നാലു കുട്ടികളെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർമിങ്ങാമിലെ രണ്ടു ആശുപത്രികളിലായാണ് പ്രവേശിപ്പിചിരിക്കുന്നത്. കിംഗ്ഷർസ്റ്റിലെ ബാബ്സ് മിൽ പാർക്കിൽ ഐസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നജ് ഇവർ. ഇതിന് ശേഷമാണ് വെള്ളത്തിലേക്കു വീണതെന്ന് കരുതുന്നു.
അതേസമയം രക്ഷാപ്രവർത്തനത്തനം നടത്തുന്നതിനിടെ ഒരു ഉദ്യോഗസ്ഥന് നേരിയ ഹൈപ്പോഥെർമിയ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് 1സെൽഷ്യസ് (34F) ആയിരുന്നു താപനില. എന്നാൽ അത് -3 സെൽഷ്യസ് വരെ താഴുമെന്ന് കരുതപ്പെടുന്നു. ആറു പേർ തടാകത്തിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. കൂടാതെ കുട്ടികളെ രക്ഷപ്പെടുത്തുമ്പോൾ നാലു പേരുടെ ഹൃദയം സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് വ്യക്തമാക്കി. എന്നാൽ അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
യുകെയിൽ തണുപ്പ് അധികമായി അനുഭവപ്പെടുന്നതിനാൽ മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് നൽകിയിട്ടുണ്ട്. എങ്കിലും ശക്തമായ തണുപ്പ് തുടരുകയാണ്. മഞ്ഞ്, മൂടൽ മഞ്ഞ് എന്നിവ ദിവസങ്ങളോളം പ്രതീക്ഷിക്കുന്നുവെന്നാണു പ്രവചനങ്ങൾ. വടക്കുകിഴക്കൻ സ്കോട്ട്ലൻഡിൽ ഒറ്റരാത്രികൊണ്ട് താപനില-15C വരെ താഴാം എന്നും സൂചനയുണ്ട്.