സന്മനസുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയുടെ സ്വന്തം ചാൾസ് ശോഭാരാജ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.ദാമോദർജിയുടെ ഡയലോഗ് ഇടക്കൊക്കെ എടുത്ത് വീശുമെങ്കിലും ആരാണ് ഈ ചാൾസ് ശോഭാ രാജ് എന്നറിയാത്ത കുറച്ച് പേരെങ്കിലും ഉണ്ടാകില്ലേ… ഒരു കാലത്ത് ലോകത്തെ മുഴുവൻ വിറപ്പിച്ച സൈക്കോ കില്ലറാണ് ചാൾസ് ശോഭാ രാജ് അഥവാ ഗുരുമുഖ് ശോഭാ രാജ്.
പകുതി ഇന്ത്യക്കാരനായ ചാൾസിന്റെ ജനനം 1944 ൽ അങ്ങ് വിയറ്റ്നാമിലാണ്. അച്ഛൻ ഇന്ത്യൻ വംശജനും അമ്മ വിയറ്റ്നാം സ്വദേശിനിയുമായിരുന്നു. പക്ഷേ ഇവർ വിവാഹിതരായിരുന്നില്ല. ചാൾസിന്റെ ചെറുപ്പത്തിൽ തന്നെ അച്ഛനുമമമ്മയും വേർപിരിഞ്ഞ് മറ്റൊരു ജീവിതം തുടങ്ങിയിരുന്നു. ചെറുപ്പത്തിൽ അനുഭവിച്ച കടുത്ത അവഗണനയും ഒറ്റപ്പെടലും ചാൾസിൽ വളർത്തിയത് കൊടും കുറ്റവാസനയായിരുന്നു. ആദ്യം ചെറിയ ചെറിയ മോഷണങ്ങളിലായിരുന്നു തുടക്കം. പിന്നീടത് ബാങ്ക് കൊള്ളയിലേക്കും കൊടും കൊലപാതകങ്ങളിലേക്കും വഴിമാറി.
1975ൽ യുഎസ് സീറ്റിൽ സ്വദേശിനി തെരേസ നോൾട്ടൺ എന്ന യുവതിയുടെ കൊലപാതകത്തോടെയാണ് ചാൾസിന്റെ സീരിയൽ കില്ലറിലേക്കുള്ള യാത്രയുടെ തുടക്കം. ബിക്കിനി ധരിച്ച് കുളത്തിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. പിന്നീട് കമിതാക്കളായ വിറ്റാലി ഹക്കിമും സ്റ്റെഫാനിയും. ഇതിൽ വിറ്റാലിയുടെ മൃതദേഹം ക്തതിക്കരിഞ്ഞ നിലയിലും സ്റ്റെഫാനിയുടേത് ആദ്യത്തേതിന് സമാനമായി ബിക്കിനി ധരിച്ച നിലയിലുമായിരുന്നു. ഇതോടെ ചാൾസ്ബിക്കിനി കില്ലറായി മാറി. പിന്നിട് തെളിഞ്ഞതും തെളിയാത്തതുമായി ഒരു ഡസനോളം കൊലപാതകങ്ങൾ. വിദേശ ടൂറിസ്റ്റുകളും ഹിപ്പികളുമായിരുന്നു പ്രധാന ഇരകൾ. ഇന്ത്യയിലും വിദേശത്തുമായി പലതവണ ജയിൽവാസം അനുഭവിച്ചുട്ടുണ്ട്. തുടക്കം ഫ്രാൻസിലായിരുന്നു പിന്നീട് ഇന്ത്യ, അഫ്ഗാൻ ഏറ്റവുമൊടുവിൽ നേപ്പാളിലും.
കേസുകളിൽ നിന്നും ജയിലുകളിൽ നിന്നും അതി സമർഥമായി ഊരിപ്പോകുന്ന ചാൾസിനെ ലോകം സർപ്പന്റ് എന്നും വിളിച്ചു. തനിക്കെതിരായ കേസുകളിൽ പ്രത്യക്ഷമായതെളിവുകളില്ലാത്തത് ചാൾസിന് വല്ലാത്ത ആത്മവിശ്വാസം നൽകി. 2003ൽ നേപ്പാളിലെത്തി സ്വതന്ത്രമായി വിഹരിച്ചിരുന്ന ചാൾസ് പക്ഷേ 2005ൽ വീണ്ടും അകത്തായി. 1975ലെ കൊലപാതകങ്ങൾക്ക് നേപ്പാളിൽ ചാൾസിന് ശിക്ഷ വിധിച്ചു. ശിഷ്ടകാലം തടവറയിലവസാനിക്കേണ്ട കൊടുംകുറ്റവാളിയാണ് ഒടുവിൽ 78 ആം വയസിൽ 19 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം പുറത്തിറങ്ങുന്നത്.