കാറിനുള്ളിൽ കയറിക്കൂടിയ കൊടിയവിഷമുള്ള രാജവെമ്പാല ഒടുവിൽ വലയിലായി. കോട്ടയം ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറിൽ ഒരുമാസം മുമ്പാണ് പത്തടിയിലധികം നിളമുള്ള രാജവെമ്പാല കയറിപ്പറ്റിയത്. ഒടുവിൽ സുജിത്തിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ഒരു മാസം മുമ്പ് സുജിത്ത് നിലമ്പൂരില്‍ ലിഫ്റ്റിന്റെ ജോലിക്കായി പോയിരുന്നു. തിരിച്ചെത്തിയശേഷം സുജിത്തിന്റെ കാറില്‍ ഒരു പാമ്പ് കയറിയതായി നാട്ടുകാർ സംശയിച്ചിരുന്നു. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. എന്നാൽ വീണ്ടും ഒരാഴ്ച്ചക്ക് ശേഷം സുജിത്ത് കാറിൽ പാമ്പിന്റെ പടം കണ്ടിരുന്നു. ഇതോടെ കാറിനുള്ളിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പായി. തുടർന്ന് വാവ സുരേഷ് എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെ വീണ്ടും വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടതോടെയാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. വനംവകുപ്പ് അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ പാമ്പിനെ കണ്ട ഭാഗം വലയിട്ട് മൂടിയിരുന്നു. ഒടുവിൽ പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ധ സംഘം സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.