ബ്രിട്ടനിൽ എൻഎച്ച്എസ് നഴ്സുമാരുടെ പണിമുടക്ക് നാലാം ഘട്ടത്തിലേക്ക്. നേരത്തെ പണിമുടക്ക് 12 മണിക്കൂർ വീതമായിരുന്നത് ഇത്തവണ തുടർച്ചയായി 48 മണിക്കൂറായിരിക്കും. മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ മുതൽ മാർച്ച് 3 വെള്ളിയാഴ്ച രാവിലെ വരെ 48 മണിക്കൂർ തുടർച്ചയായി പണിമുടക്ക് നടത്താനാണ് റോയൽ കോളജ് ഓഫ് നഴ്സിംഗ് ആഹ്വനം ചെയ്തിരിക്കുന്നത്. ന്യായമായ ശമ്പള വർധന ആവശ്യപ്പെടുന്നത് അവഗണിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക് എന്ന് നഴ്സുമാർ ആരോപിക്കുന്നു. ഇംഗ്ലണ്ടിലെ 128 എൻഎച്ച്എസ് ട്രസ്റ്റുകളിൽ നഴ്സുമാർ പണിമുടക്കും.
റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ മുഴുവൻ അംഗങ്ങളോടും പണിമുടക്കിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 24 മണിക്കൂർ സർവീസുകൾക്ക് ഡേ ഷിഫ്റ്റിൻ്റെ തുടക്കത്തിൽ പണിമുടക്ക് ആരംഭിക്കുകയും മാർച്ച് മൂന്നിന് അതേസമയം വരെ തുടരുകയും ചെയ്യും.
24 മണിക്കൂർ സർവീസ് അല്ലാത്തവ മാർച്ച് ഒന്നിനു രാവിലെ ആറിന് പണിമുടക്ക് ആരംഭിച്ച് മാർച്ച് മൂന്നിനു രാവിലെ ആറിന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം. മാർച്ച് മുതലുള്ള പണിമുടക്കിൽ പങ്കെടുത്ത് ശമ്പളം നഷ്ടപ്പെടുന്നവർക്ക് പ്രതിദിനം 80 പൗണ്ട് വീതം നൽകും. നാലോ അതിലധികമോ ദിവസം പണിമുടക്കിൽ പങ്കെടുത്തവർക്ക് പ്രതിദിനം 120 പൗണ്ട് വീതവും നൽകും. മുൻപ് 50 പൗണ്ട് വീതമായിരുന്നു നൽകിയിരുന്നത്.
‘നാലാം ഘട്ടത്തിൽ പണിമുടക്കുകൾ കൂടുതൽ നേരം തുടരുകയും കൂടുതൽ ആളുകളെ ഉൾപ്പെടുത്തുകയും ചെയ്യാനാണ് തീരുമാനം. എൻഎച്ച്എസിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പണിമുടക്കാണിത്. നഴ്സുമാരുമായി ചർച്ച നടത്താൻ വിസമ്മതിച്ച പ്രധാനമന്ത്രി ഋഷി സുനക് കൂടുതൽ നഴ്സുമാരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണുണ്ടായത്. യുകെയിലെ അംഗരാജ്യങ്ങളായ സ്കോട്ട്ലൻഡിലും വെയിൽസിലും ശമ്പള വർധനയെ അംഗീകരിക്കാൻ ഭരണാധികാരികൾ തയാറായിട്ടും ഇംഗ്ലണ്ടിൽ ചർച്ച പോലും നടത്താൻ തയാറാകാത്ത ഋഷി സുനകിനാണ് ഇത്തവണത്തെ പണിമുടക്കിൻ്റെ പൂർണ്ണ ഉത്തരവാദിത്വം.’ ശമ്പള വർധനയിൽ അടിയന്തര നടപടിക്ക് പ്രധാനമന്ത്രി ഋഷി സുനക് ഇടപെടണമെന്നും പാറ്റ് കുള്ളൻ പ്രതികരിച്ചു.