ബ്രസീലിലെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ രണ്ട് സ്കൂളുകൾക്ക് നേരെ അപ്രതീക്ഷിതമായുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തോക്കുധാരി നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവയ്പ്പ് നടന്നത്.
വെള്ളിയാഴ്ച രാവിലെ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ പ്രകോപിതനായി വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീട് ഇയാൾ സമീപമുള്ള മറ്റൊരു സ്കൂളിൽ എത്തിയതിനു ശേഷം സമാന രീതിയിൽ ആക്രമണം നടത്തി. ഇതിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കൊല്ലുകയും മറ്റ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തീട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം അക്രമിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ഗവർണർ റെനാറ്റോ കാസഗ്രാൻഡെ പറഞ്ഞു. ഇത്തരത്തിലൊരു സംഭവത്തിന് പിന്നിലുള്ള ഉദ്ദേശം എന്താണെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ബ്രസീലിൽ സ്കൂളുകളിൽ വെടിവയ്പ്പുണ്ടാകുന്നത് അപൂർവമാണ്. പക്ഷേ സമീപ വർഷങ്ങളിൽ ഇത് വർദ്ധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.