ന്യൂഡൽഹി: സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ച പ്രവാസി മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. നിലവിൽ പോർട്ട് സുഡാനിൽ എത്തിച്ച മൃതദേഹം വിമാന മാർഗ്ഗം കണ്ണൂർ വിമാനത്താവളത്തിലേക്കാവും കൊണ്ടു വരിക. മരണപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് ആൽബർട്ട് അഗസ്റ്റിൻ്റെ മൃതദേഹം സംസ്കരിക്കാൻ വഴിയൊരുങ്ങുന്നത്.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പോർട്ട് സുഡാനിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 6:30 ഓടെ കണ്ണൂരിലെത്തുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. അഭ്യന്തരയുദ്ധത്തിന് താത്കാലിക ശമനമായതോടെ സുഡാനിലെ ഇന്ത്യൻ എംബസി ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30 ന് നെല്ലിപ്പാറ ദേവാലയ കുടുംബ കല്ലറയിലാണ് സംസ്കരിക്കും. ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു ആൽബർട്ട് അഗസ്റ്റിൻ്റെ ദാരുണാന്ത്യം.
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ആൽബർട്ടിന് ജനൽ വഴിയാണ് വെടിയേറ്റത്. വെടിയേറ്റയുടൻ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ്റെ മൃതദേഹം 24 മണിക്കൂർ കഴിഞ്ഞാണ് ഫ്ളാറ്റിൽ നിന്നും മാറ്റാൻ സാധിച്ചത്. യുദ്ധഭൂമിയിൽ കുടുങ്ങിയ ആൽബർട്ടിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞമാസം 27ന് നാട്ടിലെത്തിച്ചിരുന്നു.