നൈജീരിയയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 76 മരണം. ഞായറാഴ്ച അനമ്പ്ര സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് 85 പേരുമായി പോയ ബോട്ട് മറിഞ്ഞത്. 9 പേർക്കായി തെരച്ചിൽ തുടരുകയാണ്. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡൻ്റ് മുഹമ്മദ് ബുഹാരി അനുശോചനം രേഖപ്പെടുത്തി.
അനമ്പ്ര സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് 85 പേരുമായി പോയ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചതായി എമർജൻസി ബോഡി സ്ഥിരീകരിച്ചെന്നുമാണ് നൈജീരിയൻ പ്രസിഡൻസി ട്വിറ്ററിൽ ഇട്ട പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ദുരന്തത്തെത്തുടർന്ന് നൈജീരിയൻ ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി, നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസി എന്നിവ സംയുക്തമായി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.
ബോട്ടപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡൻ്റ് ബുഹാരി, കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഫെറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പരിശോധിക്കാനും ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി.