തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിൽ12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാവും ബിജെപി സ്ഥാനാർത്ഥിയാകും. പിസി ജോർജ്ജ് സ്ഥാനാർത്ഥിയാവും എന്ന് കരുതപ്പെട്ട പത്തനംതിട്ടയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എ.കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ ഇക്കുറി ആലപ്പുഴയിൽ പോരാട്ടത്തിനിറങ്ങും. വടകരയിൽ യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണൻ മത്സരിക്കാൻ ഇറങ്ങുമ്പോൾ കാസർകോട് എം എൽ അശ്വനിയേയും പൊന്നാനിയിൽ നിവേദിത സുബ്രഹ്മ്മണ്യത്തേയും ഇറക്കി ബിജെപി സ്ത്രീപ്രാതിനിധ്യം സ്ഥാനാർത്ഥി പട്ടികയിൽ ഉറപ്പാക്കിയിട്ടുണ്ട്.
34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഇത് മൂന്നാം തവണയാണ് ഇവിടെ നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ൽ വാരാണസിയിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാൽ, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ
- കാസർകോഡ് – എം എൽ അശ്വനി
- കണ്ണൂർ – സി രഘുനാഥ്
- വടകര – പ്രഫുൽ കൃഷ്ണൻ
- കോഴിക്കോട് – എം ടി രമേശ്
- മലപ്പുറം – ഡോ അബ്ദുൽ സലാം
- പൊന്നാനി – നിവേദിത സുബ്രമണ്യം
- പാലക്കാട് – സി കൃഷ്ണകുമാർ
- തൃശൂർ – സുരേഷ് ഗോപി
- ആലപ്പുഴ – ശോഭ സുരേന്ദ്രൻ
- പത്തനംതിട്ട – അനിൽ ആന്റണി
- ആറ്റിങ്ങൽ – വി മുരളീധരൻ
- തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ