കൊച്ചി: മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടേയും മഹേഷിൻ്റേയും ആരോഗ്യനിലയിൽ പുരോഗതി. അപകടത്തിന് പിന്നാലെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയ ബിനു അടിമാലി തീവ്രപരിപരണവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ബിനുവിൻ്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം അപകടനില തരണം ചെയ്തുവെന്നുമാണ് ഡോക്ടർമാർ അറിയിക്കുന്നത്. അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മിമിക്രി താരം മഹേഷിൻ്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കാലിന് പൊട്ടലുള്ളത് ഒഴിച്ചാൽ ഡ്രൈവർ ഉല്ലാസിനും മറ്റു പ്രശ്നങ്ങളില്ല.
ഇന്നലെ പുലർച്ചെ നാലരയോടെയാണ് തൃശൂർ കയ്പമംഗലത്ത് വച്ചുണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് നടക്കുക.
കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലെത്തിച്ച മൃതേദഹം പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക.