അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ ജീവനും ജീവിതവും തിരികെ കൊടുത്ത ‘ദൈവത്തെ കണ്ട് നന്ദി പറയാൻ തൃശൂർ സ്വദേശി ബെക്സ് കൃഷ്ണയെത്തി. മരണം പ്രതീക്ഷിച്ച് കഴിഞ്ഞ ആ കെട്ടകാലത്തിൽ നിന്ന് നിറമുള്ള മറ്റൊരു ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന് നന്ദി പറഞ്ഞ് തീരും മുൻപേ എം എ യൂസഫലി ബെക്സിനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ഒരിക്കൽ കൂടി ആ വലിയ മനുഷ്യന്റെ കാരുണ്യവും സഹാനുഭൂതിയും അറിയുകയായിരുന്നു ബെക്സ്.
പ്രമുഖ മലയാളം ചാനലിന്റെ 15-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയത്. വേദിയിൽ ബെക്സ് സംസാരിക്കുന്നതിനിടെ ദൈവത്തെ പോലെ വന്ന് രക്ഷപെടുത്തി എന്ന് പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് യൂസഫലി ഇടപെട്ടു. ദൈവം നിയോഗിച്ച ദൂതൻ മാത്രമാണ് താനെന്ന് ബെക്സിന് മറുപടി കൊടുത്തു. ജാതിയും മതവുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുതെന്നും അതിലെ ഒരു നിമിത്തം മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടി ചേർത്തു.
2012 ൽ അബുദാബിയിൽ വച്ച് ഉണ്ടായ ഒരു കാർ അപകടമാണ് ബെക്സിന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായം. ജോലി സംബന്ധമായി മുസഫയിലേക്കുള്ള യാത്രാമദ്ധ്യേ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ബെക്സിനെതിരെ നരഹത്യക്ക് അബുദാബി പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
തകർന്നുപോയ കുടുംബം ബെക്സിന്റെ മോചനത്തിനായി ഒരു ബന്ധു മുഖേനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ടു. മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നിരന്തര പരിശ്രമത്തിനൊടുവിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകി യൂസഫലി ബെക്സിനെ വധശിക്ഷയിൽ നിന്ന് അദ്ദേഹം മോചിപ്പിച്ചു. അതിന് ശേഷം തൂക്ക് കയറിൽ നിന്ന് ബെക്സിനെ നാട്ടിലേക്ക് എത്തിക്കുന്നത് വരെ അദ്ദേഹം നിരന്തരമായി ഇടപെടലുകൾ നടത്തുകയും ചെയ്തു. രണ്ടാം ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണണമെന്ന ബെസ്കിന്റെ ആഗ്രഹമാണ് ഈ ചടങ്ങിലൂടെ നിറവേറിയത്. ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കാണാൻ എത്തിയിരുന്നു.