ലണ്ടനിലെ കൊട്ടാരത്തിൽ കാവൽക്കാരുടെ തൊപ്പികൾ കറുത്ത രോമങ്ങൾ കൊണ്ട് അതീവ ഭംഗിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ആ തലപ്പാവുകൾ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ളവയാണ് . ബെയർസ്കിൻ എന്നാണ് ഈ തലപ്പാവുകൾ അറിയപ്പെടുന്നത്. കരടികളുടെ രോമം കൊണ്ടാണ് ഇവ നിർമിക്കുന്നത്. എന്നാൽ പ്രതിവർഷം നൂറിനടുത്ത് കരടികളെയാണ് തലപ്പാവുകളുടെ നിർമാണത്തിനായി കൊല്ലുന്നതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.
കൊട്ടാരത്തിലെ ഭടന്മാരുടെ ഔദ്യോഗിക വസ്ത്രത്തിന്റെ ഭാഗമാണ് കരടിത്തോലിൽ നിർമിച്ച തലപ്പാവുകൾ. ബ്രിട്ടിഷ് സ്വദേശിയാണ് കൊട്ടാരത്തിലെ കാവൽക്കാർക്ക് വേണ്ടിയുള്ള ഈ തലപ്പാവുകൾ ഒരുക്കുന്നത്. ഇതിന് ആവശ്യമായ കരടി രോമങ്ങൾ രാജ്യാന്തര മാർക്കറ്റിൽ നിന്ന് ലേലത്തിൽ വാങ്ങുകയാണ് ചെയ്യുക. ഒരു തോലിന് 650 പൗണ്ട്, അതായത് 61000 രൂപയാണ് വില. അൻപതിനും നൂറിനും ഇടയിലുള്ള കരടിത്തോലുകളാണ് പ്രതിവർഷം ഇതിനായി വാങ്ങുന്നത്.
കനേഡിയൻ ബ്ലാക്ക് ബെയർ എന്ന വിഭാഗത്തിൽപ്പെട്ട കരടികളുടെ തോലാണ് തൊപ്പി നിർമാണത്തിനായി ഉപയോഗിക്കുന്നത്. അതേസമയം പെൺകരടികളുടെ കട്ടിയുള്ള രോമം നിറഞ്ഞ തോലുകളാണ് അതിൽ ഏറ്റവും പ്രധാനം. പിന്നീട് ഇവയിൽ കറുത്ത നിറം ചേർത്ത ശേഷമാണ് തലപ്പാവായി നിർമിച്ചെടുക്കുക. എന്നാൽ തലപ്പാവ് നിർമിക്കുന്നതിനായി ഇത്രയധികം കരടികളെ കൊന്നൊടുക്കുന്നതിനെതിരെ പതിറ്റാണ്ടുകൾക്കു മുൻപേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
മൃഗങ്ങളെ കൊന്നൊടുക്കാതെ ഇതേ മാതൃകയിൽ തലപ്പാവ് ഉണ്ടാക്കാൻ ഇപ്പോഴത്തെ കാലഘട്ടത്തിൽ സാധിക്കും. എന്നിട്ടും ഇപ്പോഴും എന്തിനാണ് പരമ്പരാഗത രീതിയിൽ തന്നെ തലപ്പാവ് നിർമ്മിക്കുന്നത് എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്.
തലപ്പാവ് നിർമ്മിക്കാൻ വേണ്ടിയുള്ള തോലിനായി കരടികളെ അതിക്രൂരമായി കൊലപ്പെടുത്തുന്ന പ്രവർത്തി നിർത്തണമെന്ന് മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. മറ്റു മാർഗങ്ങൾ പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ അവയ്ക്കൊന്നും കരടി രോമം പോലെ സ്വാഭാവികമായി ഈർപ്പത്തെ തടഞ്ഞു നിർത്താൻ സാധിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റേതൊരു വസ്തു ഉപയോഗിച്ചാലും കാവൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.