ബിബിസി ചാനൽ സ്വതന്ത്രമാണെന്ന് യു കെ സർക്കാർ വ്യക്തമാക്കി. ഡോക്യൂമെന്ററി വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രതികരിച്ചത്. അതേസമയം ഇന്ത്യ സുപ്രധാന രാജ്യാന്തര പങ്കാളിയായി തുടരുമെന്നും യുകെ സർക്കാർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ബിബിസി പുറത്തിറക്കിയ ‘ഇന്ത്യ, ദി മോദി ക്വസ്റ്റിയൻ ‘ എന്ന ഡോക്യുമെന്ററിയുടെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരണം നൽകിയത്.
അതേസമയം ചൊവ്വാഴ്ച ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ജയിംസും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഭരണകക്ഷി എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.
എന്നാൽ ഇന്ത്യൻ ഹൈക്കമ്മിഷൻ വിക്രം ദൊരൈസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോക്യുമെന്ററി പ്രശ്നമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെന്ന് ജയിംസ് ക്ലവെർലി പാർലമെന്റിൽ വ്യക്തമാക്കി. ബിബിസി സ്വതന്ത്രമാണെന്നും ഇന്ത്യബന്ധം ശക്തമായി തുടരുമെന്നും ഈ ചർച്ചയിലാണ് വ്യക്തമാക്കിയത്.