കുറഞ്ഞ കാലം കൊണ്ട് പത്തോളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ മലയാളി ഗായിക ആയിഷ അബ്ദുൽ ബാസിത്തിനെ ‘കലാ സാംസ്ക്കാരിക സൗഹൃദ കൂട്ടം’ ദുബായിൽ ആദരിച്ചു. ചടങ്ങ് കെ പി സഹീർ സ്റ്റോറീസ് ഉദ്ഘാടനം ചെയ്തു. എ കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കബീർ ടെൽകോൺ മെഡൽ സമ്മാനിച്ചു. നസ്രുദ്ദീൻ മണ്ണാർക്കാട്, ഷാഫി അൽ മുർഷിദി, ഷിയാസ് സുൽത്താൻ, ഒ പി ഷാജി വൈലത്തൂർ.സൽമാൻ ഫാരിസ്, റഫീഖ് സിയാന, ചാക്കോ ഊളക്കാടൻ, യാസിർ,സബീബ്,ഹകീം, ത്വൽഹത്ത്, സഫീൽ തുടങ്ങിയവർ സംബന്ധിച്ചു
യൂട്യൂബിൽ 3.2 മില്യണും ഫേസ്ബുക്കിൽ 1.9 മില്യണും ഫോളോവേഴ്സുള്ള ആയിഷ അബ്ദുൽ ബാസിത്ത് അറബി , ഉറുദു , ഇൻഡോനേഷ്യൻ, ചെച്നിയൻ , തുർക്കിഷ് , പഞ്ചാബി , തമിഴ് , മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ലോകത്തിന്റെ പല കോണുകളിലുള്ള കോടിക്കണക്കിന് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. പ്രശസ്ത ഗായകൻ സാമി യൂസുഫിന്റെ ”അൻഡാന്റെ’ റെക്കോർഡ്സ് ‘ എന്ന കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആയിഷ ഇതിനകം ‘ തസ്ബീഹ്’, ‘ദുആ’ എന്നീ ഗാനങ്ങൾ കമ്പനിക്ക് വേണ്ടി ആലപിച്ചിട്ടുണ്ട്.
ബോളിവുഡിലെ സംഗീത സംവിധായകരായ സലിം – സുലൈമാൻ ടീമിനൊപ്പം ആലപിച്ച ‘ സലാം’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ ഉൾപ്പെടുത്തിയുള്ള പത്തു പാട്ടുകളുടെ സീരീസായ ‘ഭൂമി’ സീരീസിലെ ആദ്യ ഗാനമായാണ് ആയിഷയുടെ ഗാനം ഒരുക്കിയിട്ടുള്ളത്. ‘മുഹമ്മദ് നബീനാ’ , ‘ഹസ്ബീ റബ്ബീ’ തുടങ്ങിയ ആയിഷയുടെ മറ്റു പാട്ടുകളും ദേശ ഭാഷകളെ ഭേദിച്ച് ആസ്വദക മനസ്സുകളിൽ ഇടം നേടുകയുണ്ടായി.
അബുദാബിയിൽ പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ബാസിത്ത് – തസ്നീം എന്നിവരാണ് ആയിഷയുടെ മാതാപിതാക്കൾ. ഗായിക കൂടിയായ ഉമ്മ തസ്നീമാണ് ആയിഷയുടെ ആദ്യത്തെ പരിശീലക. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഗായികയായി ഈ 17 കാരി മാറിയെങ്കിലും മലയാളിയാണ് ആയിഷയെന്ന കാര്യം പലർക്കും അറിയാറില്ല. അത് കൊണ്ട് കൂടിയാണ് ആയിഷയ്ക്ക് വേണ്ടി അനുമോദന വേദി ഒരുക്കിയതെന്ന് സംഘാടകരായ ‘കലാ സാംസ്ക്കാരിക സൗഹൃദ കൂട്ടം’ ഭാരവാഹികൾ അറിയിച്ചു.