കിരൺ ജെയിംസ്
സിഡ്നി, ഓസ്ട്രേലിയ
ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയുണ്ടാകും. എന്നാൽ അത് ഏറെകുറെ വാസ്തവം തന്നെയാണ്. ഇന്ന് ഏറ്റവും ചെറിയ ഭൂഖണ്ഡത്തിൽ വരെ നമ്മൾ മലയാളികൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. എന്ന് മുതലാണ് നമ്മൾ കേരളീയർ അന്യനാടുകളിലേക്ക് ചേക്കേറാൻ തുടങ്ങിയത്?
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ കുടിയേറ്റം ആരംഭിച്ചെങ്കിലും നമ്മൾ തയ്യാറായിരുന്നില്ല. ക്രമേണ ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കും തൃശ്ശിനാപ്പള്ളിയിലേക്കും ചേക്കേറാൻ തുടങ്ങി. അതോടൊപ്പം പത്രമാധ്യമങ്ങളുടെ വരവോടെ സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക് ചേക്കേറാൻ മലയാളികൾ തുടങ്ങുന്നത്. എന്നാൽ ഈ അവസരത്തിൽ തന്നെ ബ്രിട്ടീഷ് കോളനികളായിരുന്ന ബർമ്മ (മ്യാൻമാർ), സിലോൺ (ശ്രീലങ്ക), മലേഷ്യയിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിക്കൊണ്ടിരുന്നു. ഈ പാത നമ്മളും പിന്തുടർന്നു.
അന്ന് തിരുവിതാംകൂറിൽ നിന്ന് മാത്രം 5386 പേരും കൊച്ചിയിൽ നിന്ന് 4321 പേരും വിദേശ രാജ്യങ്ങളിലേക്ക് പോയെന്നാണ് കണക്ക്. പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം പോലും മെസൊപ്പൊട്ടോമിയയുടെ (ഇറാഖ്) പുനരുദ്ധാരണത്തിന് തിരുവിതാംകൂറിൽ നിന്ന് മാത്രമായി സ്ത്രീകളടക്കം 395 പേർ നാട് കടന്ന് പോയിട്ടുണ്ട്. ഇതേപ്പറ്റി 1921 ലെ തിരുവിതാംകൂർ സെൻസസിൽ പറയുന്നുണ്ട്.
അതേസമയം ബ്രിട്ടീഷ് ആധിപത്യം വന്നതോടെ മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം തുടങ്ങി. ഭൂരിഭാഗം പേരും തമിഴരായിരുന്നെങ്കിലും മലയാളികളും ഉണ്ടായിരുന്നു. പിന്നീട് മലയാളികളുടെ എണ്ണം വർധിച്ചതോടെ ഭൂരിഭാഗം പേരും പൗരത്വം സ്വീകരിച്ച് സ്ഥിരത്താമസക്കാരായി. പിന്നീട് കണ്ടത് ഗൾഫ് മേഖലയിലേക്ക് ജോലി തേടി പോകുന്ന മലയാളികളെയാണ്. അത് അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും വ്യാപിച്ചു.
വെള്ളക്കാർക്ക് മാത്രം പ്രവേശനമുള്ള ഓസ്ട്രേലിയ
ഒരു കാലത്ത് വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഓസ്ട്രേലിയ ഇപ്പോള്‍ ഇന്ത്യക്കാരെ കൊണ്ട് സജീവമാണ്. 1970 മുതല്‍ മലയാളികള്‍ ഓസ്ട്രേലിയയിലേക്ക് എത്തി തുടങ്ങിയിരുന്നെങ്കിലും സജീവമായത് 2006-ന് ശേഷമാണ്. ഒരു ഭൂഖണ്ഡത്തിൽ വ്യാപിച്ച് കിടക്കുന്ന ഏക രാജ്യത്തിൽ ഇന്ന് മലയാളി വേരുകൾ ഊന്നിയിരിക്കയാണ്. ഇന്ത്യയിലെ ഓസ്ട്രേലിയന്‍ അംബാസിഡറായിരുന്ന പീറ്റര്‍ വറുഗീസ് കേരളത്തില്‍ നിന്നും 1970-കളില്‍ കുടിയേറിയ ഒരു മലയാളി കുടുംബത്തിലെ അംഗമാണെന്ന് ഓർക്കണം.
അതേസമയം ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റ്ക്സ് 2021ലെ സെൻസസ് റിപ്പോർട്ട് പുറത്ത് വിട്ടതിൽ രാജ്യത്ത് ഇന്ത്യൻ വംശജരുടെ എണ്ണം വർധിക്കുന്നതായി കാണാം. അതിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മലയാളികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധിച്ചുവെന്നാണ് പറയുന്നത്. കൃത്യമായി പറഞ്ഞാൽ, 2016ലെ സെൻസസ് പ്രകാരം 53,206 പേരായിരുന്നു. ഇതിൽ 25,532 പേരുടെ വർദ്ധനവുണ്ടായെന്നാണ് 2021 ലെ സെൻസസ് റിപ്പോർട്ട്. വീട്ടിൽ സംസാരിക്കുന്ന ഭാഷയേത് എന്ന സെൻസസ് ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഓസ്ട്രേലിയയിൽ ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. ഇവിടെ 25,342 പേരുണ്ട്. മലയാളികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ളത് വിക്ടോറിയയിലെ ക്ലൈഡ് നോർത്തിലാണ്. ഈ സബർബിലെ ആകെ ജനസംഖ്യയുടെ 1.5 ശതമാനമാണ് മലയാളികളുള്ളത്. അതായത്, 1,164 മലയാളികൾ. 2016ൽ വെറും 152 മലയാളികൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കൂടാതെ സബർബിലെ നാലാമത്തെ വലിയ ഭാഷയുമാണ് മലയാളം.
2021ലെ സെൻസസ് പ്രകാരം, വിക്ടോറിയയിലെ തന്നെ ക്രൈഗിബേണാണ് മലയാളികളുടെ എണ്ണപട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2016ൽ 631 മലയാളികളുണ്ടായിരുന്നത് ഇത്തവണ 781 ആയാണ് ഉയർന്നിരിക്കുന്നത്. ഏറ്റവുമധികം മലയാളികളുള്ള പത്ത് സബർബുകൾ നോക്കുകയാണെങ്കിൽ അതിൽ എട്ടും വിക്ടോറിയയിലാണ്. ടാർനീറ്റ്, ക്രാൻബേൺ ഈസ്റ്റ്, ക്രാൻബൺ നോർത്ത്, ബെർവിക്ക്, വോള്ളർട്ട് എന്നിവയാണ് ആദ്യ പത്തിലുള്ള വിക്ടോറിയൻ പ്രദേശങ്ങൾ.
ഇതിനിടയിൽ പട്ടികയിലെ മൂന്നാം സ്ഥാനം വെസ്റ്റേൺ ഓസ്ട്രേലിയക്കാണ്. 756 പേരുമായി പെർത്തിലെ പിയാര വാട്ടേഴ്സാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എന്നാൽ ആദ്യ പത്തിൽ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ഒറ്റ സബർബ് മാത്രമാണ് ഉള്ളത്. 571 മലയാളികൾ ജീവിക്കുന്ന പാരമറ്റ ഒമ്പതാം സ്ഥാനത്താണ്.
അതേസമയം കുടിയേറിയ മലയാളികളിൽ 62 ശതമാനം പേരും ഓസ്ട്രേലിയയിൽ സ്വന്തമായി വീട് വാങ്ങിക്കഴിഞ്ഞെന്ന് കണക്കുകൾ. 15,018 മലയാളി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ജീവിക്കുന്നതിൽ, 887 കുടുംബങ്ങൾക്ക് ഹോം ലോൺ ബാധ്യതകളൊന്നുമില്ലെന്നാണ് സെൻസസ് റിപ്പോർട്ട്. രാജ്യത്ത് ഹോം ലോണുള്ള വീടുകൾ സ്വന്തമായുള്ളത് 58.9 ശതമാനം മലയാളി കുടുംബങ്ങൾക്കാണ് (14,131). എന്നാൽ മാസം 1,400 ഡോളറിനും 2,800 ഡോളറിനുമിടയിൽ ഹോം ലോൺ തിരച്ചടവുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവും (53.9%). ഭവനവായ്പ എടുത്തവരിൽ 12% കുടുംബങ്ങൾ ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
36.2 ശതമാനം മലയാളികൾ വാടകവീടുകളിൽ കഴിയുന്നുണ്ട്. ഓസ്ട്രേലിയയിലെ വാടകവീടുകളിൽ താമസിക്കുന്നവരിൽ 32 ശതമാനത്തിലധികം റെന്റ് സ്ട്രെസ് അനുഭവിക്കുന്ന സാഹചര്യത്തിൽ, മലയാളി സമൂഹത്തിനു രാജ്യശരാശരിയേക്കാളും കുറവാണ് (9.4%). എന്നാൽ 8 പേരിലധികമുള്ള 90 മലയാളി വീടുകൾ ഓസ്ട്രേലിയയിൽ ഉണ്ടെന്നും സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.
മൾട്ടി കൾച്ചറൽ രാഷ്ട്രം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന ഒരു മൾട്ടി കൾച്ചറൽ രാഷ്ട്രമാണ് ഓസ്ട്രേലിയ. പഠനാവശ്യാർത്ഥമോ ജോലി സംബന്ധമായോയാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരിൽ അധിക പേരും. മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുന്ന ആർക്കും അവസരങ്ങൾ ലഭിക്കുന്ന രാജ്യം തന്നെയാണ് ഓസ്ട്രേലിയ.
ഇവിടെ ആരോഗ്യ മേഖലയിലാണ് മലയാളി പ്രാതിനിധ്യം കൂടുതൽ. പ്രത്യേകിച്ച് നഴ്സിങ്ങ് മേഖല. ഓസ്ട്രേലിയ ഗണ്യമായ സ്പെഷ്യലൈസേഷൻ ഉള്ള രാജ്യമായതിനാൽ ഉയർന്ന ഡിമാൻഡുള്ളത് പോലെ ഉയർന്ന വേതനവും കൂടുതൽ പ്രമോഷണൽ അവസരങ്ങൾ ഉള്ളത് നേഴ്സുമാരെ ഇവിടേക്ക് ആഘർഷിക്കുന്നു. ഇത് കൂടാതെ ഡോക്ടർമാരായും മലയാളികളുണ്ട്. ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തുടങ്ങിയ മേഖലകളിലും മലയാളി സാന്നിധ്യങ്ങളുണ്ട്.
ആരോഗ്യരംഗം കഴിഞ്ഞാൽ പിന്നെ അടുത്തത് ഐ.ടി മേഖലയാണ്. ബിസിനസ് അനലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ എഞ്ചിനീയര്‍ എന്നിവയും അവസരങ്ങള്‍ ഏറെയുള്ള തൊഴില്‍മേഖലകളാണ്. ട്രെയ്ഡ്, ടൂൾ ആന്റ് ഡൈ മേക്കിങ്ങ്, ഹോട്ടൽ മാനേജ്മെന്റ്, അക്കൗണ്ടിങ്ങ് അടക്കമുള്ള മേഖലകളിൽ മലയാളികൾ തിളങ്ങുന്നു.
പഠനത്തിന് ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ വിദേശവിദ്യാർഥികളിൽ അഞ്ചിലൊന്നും ഇന്ത്യയിൽ നിന്നാണെന്നു വ്യക്തമാക്കുന്നതാണ് ഫെഡറൽ സർക്കാർ പുറത്തിറക്കിയ ഇന്ത്യ ഇക്കണോമിക് സ്ട്രാറ്റജി–2035 റിപ്പോർട്ട്. ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിദേശ വിദ്യാർഥിസമൂഹം ഇന്ത്യക്കാരാണ് (19%).
അതേസമയം ചെലവ് കുറഞ്ഞ വിദ്യാഭ്യാസമാണ് വിദ്യാർഥികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നത്. സമർഥരായ വിദ്യാർഥികൾക്ക് ഗവേഷണത്തിനും പഠനത്തിനുമായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്സിറ്റികൾ ഇവിടെയുണ്ട്. കൂടാതെ പഠനത്തോടൊപ്പം നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അവസരവും. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് രണ്ടാഴ്ച്ചവരെ ജോലി ചെയ്യാം. എന്നാൽ ഗവേഷണ വിദ്യാർഥികൾക്ക് ജോലി ചെയ്യുന്നതിൽ നിബന്ധനകൾ ഇല്ല.
മതവിഭാഗങ്ങളുടെ പ്രാതിനിധ്യം
ഓസ്ട്രേലിയയില്‍ മലയാളികളുടെ എണ്ണം കൂടിയതിനൊപ്പം, ഓരോ മതവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. 2021ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഓസ്ട്രേലിയയിലെ 78, 738 മലയാളികളില്‍ 55,192 പേരാണ് വിവിധ ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നത്. രാജ്യത്തെ മലയാളികള്‍ക്കിടയിലെ രണ്ടാമത്തെ വലിയ മതവിഭാഗം ഹിന്ദുക്കളാണ്. 17,772 പേരാണ് ഹിന്ദുമതം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സെൻസസ് കണക്കുകൾ പറയുന്നു. 2016ലെ സെൻസസ് പ്രകാരം മുസ്ലീങ്ങള്‍ 2.1 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 2.6 ശതമാനമായാണ് കൂടിയിരിക്കുന്നത്.
എന്നാൽ ഇതിനിടയിൽ സെൻസ് കണക്കുകൾ പ്രകാരം, ഓസ്ട്രേലിയൻ മലയാളികളിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. 2016ല്‍ 729 മലയാളികള്‍ മാത്രമാണ് മതമില്ലെന്ന് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോഴത്തെ സെൻസസിൽ ഇത് 2267 ആയി ഉയർന്നു. കഴിഞ്ഞ സെന്‍സസില്‍ ആകെ മലയാളികളുടെ 1.4 ശതമാനം മാത്രമായിരുന്നു മതമില്ലാത്തവരെങ്കില്‍, ഇപ്പോൾ അത് 2.9 ശതമാനമായി ഉയർന്നുവെന്നാണ് സെൻസസ് റിപ്പോർട്ട്.