ഓങ് സാൻ സൂചിക്കും ഓസ്ട്രേലിയൻ സാമ്പത്തിക വിദഗ്ധൻ ഷോൺ ടർണലിനും തടവ് ശിക്ഷ ചുമത്തി മ്യാൻമർ കോടതി. മ്യാൻമറിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റത്തിനാണ് ഓസ്ട്രേലിയൻ സാമ്പത്തിക വിദഗ്ധൻ ഷോൺ ടർണലിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. സൈനിക ഭരണം നിലനിൽക്കുന്ന മ്യാൻമറിൽ ക്രിമിനൽ കേസ് ആരോപിച്ചാണ് സൂചിക്ക് വീണ്ടും മൂന്ന് വർഷം ശിക്ഷ വിധിച്ചത്. കൂടാതെ സൂചിയുടെ കാബിനറ്റിലെ മൂന്ന് അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്കും മൂന്ന് വർഷം തടവ് ലഭിച്ചു. അടച്ചിട്ട സൈനിക കോടതിയിലാണ് ഇവരുടെ വിചാരണ നടന്നത്.
സിഡ്നിയിലെ മക്വാരി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രത്തിൽ അസോസിയേറ്റ് പ്രൊഫസറായ ടർണെൽ 2021 ഫെബ്രുവരി 1 ന് അവരുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം പുറത്താക്കിയപ്പോൾ തലസ്ഥാനമായ നയ്പിറ്റാവിൽ തടവിലാക്കപ്പെട്ട സൂകിയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏകദേശം 20 മാസമായി അദ്ദേഹം തടങ്കലിൽ കഴിയുകയാണ്. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തടവിലാക്കപ്പെടുന്നതിന് ഒരു മാസത്തിനുള്ളിൽ സൂചിയുടെ പ്രത്യേക കൺസൾട്ടന്റായി പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിനായി അദ്ദേഹം ഓസ്ട്രേലിയയിൽ നിന്ന് മ്യാൻമറിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ സുരക്ഷിതനാണെന്നും മ്യാൻമർ ജനത ധീരരും ദയയുള്ളവരുമാണെന്നും സൈന്യം ഏറ്റെടുത്തതിന്റെ പിറ്റേന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
ടർണറിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് സൂചിക്കും മൂന്ന് മുൻ ക്യാബിനറ്റ് മന്ത്രിമാർക്കുമൊപ്പം കുറ്റം ചുമത്തിയത്. ഇവരുടെ കുറ്റകൃത്യത്തിന്റെ കൃത്യമായ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല. ടർണലിന് രഹസ്യ സാമ്പത്തിക വിവരങ്ങൾ അറിയാമായിരുന്നെന്ന് കഴിഞ്ഞ വർഷം മാധ്യമങ്ങൾ ആരോപിച്ചിരുന്നു.