പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തിരമായി ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചു. പാകിസ്ഥാൻ സർക്കാരിന്റെ ഉന്നത നേതാക്കൾ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം.
ധനമന്ത്രി മിഫ്താ ഇസ്മയിലിനെതിരെ പി എം എൽ എൻ വൈസ് പ്രസിഡന്റ് മറിയവും പി എം ഷഹബാസും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ് നവാഫ് (പി എൽ എം – എൻ ) നേതാവും ഉൾപ്പെട്ട ഓഡിയോയും ചോർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി റാണ സനാ ഉല്ല പറഞ്ഞു. അതേസമയം പാകിസ്ഥാൻ മുൻ സൈനിക നേതാവ് പർവേസ് മുഷറഫിന്റെ മടങ്ങി വരവിനെ കുറിച്ച് മറിയവും പ്രധാനമന്ത്രി ഷഹബാസും തമ്മിൽ ചർച്ച നടത്തിയതും പുറത്ത് വന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നാണ് ഓഡിയോ ചോർന്നത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് സംയുക്ത അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. അതേസമയം ദേശീയ സുരക്ഷാ സമിതി യോഗത്തിൽ സർവീസ് മേധാവി, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, സിവിലിയൻ നേതൃത്വം എന്നിവർ പങ്കെടുക്കും.