ലോകകപ്പ് ഫെെനൽ വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു. കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകർ ഏറ്റുമുട്ടി.
എറണാകുളത്തും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻ മൂലയിലാണ് ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദർഷ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം. നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് പൊഴിയൂർ എസ്ഐ എസ് സജിക്കാണ് മർദനമേറ്റത്. മദ്യപ സംഘമാണ് ആക്രമിച്ചത്. പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പൊലിസ് പിടികൂടി. എസ്.ഐയുടെ തലക്കും കെെയ്ക്കും പരുക്കേറ്റിട്ടുണ്ട്. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം ഉണ്ടായത്. രാത്രി പതിനൊന്നര മണിയോടെയാണ് സംഘർഷം.