സ്വന്തം സ്ഥാപനത്തിന്റെ പേരിൽ ഇത്രയധികം ജനകീയനായ മറ്റൊരു മലയാളി വ്യവസായി ഉണ്ടാവില്ല. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗം ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. മലയാളികളുടെ സ്നേഹത്തിൽ വളർന്ന് പന്തലിച്ച അറ്റ്ലസ് രാമചന്ദ്രൻ യാത്രയാവുന്നത് ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചാണ്. ജ്വല്ലറി വ്യവസായം, സിനിമ, കൈവച്ച മേഖലകളില്‍ എല്ലാം മികവ് തെളിയിച്ച വ്യക്തിയായിരുന്നു രാമചന്ദ്രന്. എന്നാല്‍ സിനിമാ കഥ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.
സിനിമയും ജീവിതവും
1942 ജൂലൈ 31ന് തൃശൂരില്‍ വി കമലാകര മേനോന്റെയും എം എം രുഗ്മിണി അമ്മയുടെയും മകനായാണ് എം എം രാമചന്ദ്രന് എന്ന അറ്റ്ലസ് രാമചന്ദ്രന്റെ ജനനം. ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായ രാമചന്ദ്രന് മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പൊതു സംസ്കാരിക മണ്ഡലങ്ങളില്‍ സജീവമായിരുന്ന രാമചന്ദ്രന് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന് കമ്മിറ്റിയുടെ ആദ്യത്തെ ചെയര്‍മാനായിരുന്നു.
അറബ് മണ്ണിലെ സാമ്രാജ്യം
ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ അതിജീവിച്ചായിരുന്നു രാമചന്ദ്രന് അറബ് മണ്ണില്‍ തന്റെ സാമ്രാജ്യം വെട്ടിപ്പിടിച്ചത്. 1947 ല്‍ കുവൈത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങിയ രാമചന്ദ്രൻ സ്വർണ വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. 1981 ഡിസംബറിലാണ് അറ്റ്ലസിന്റെ ആദ്യ ഷോറും ആരംഭിക്കുന്നത്. അക്കാലത്ത് ഗള്‍ഫ് യുദ്ധം നടന്നതോടെ കുവൈത്തിലെ ബിസിനസുകൾ തകർന്നു. എന്നാൽ തോൽക്കാൻ തയ്യാറാവാതെ യുഎഇയിലേക്ക് ചുവട് മാറിയ അദ്ദേഹം തന്റെ സാമ്രജ്യം വീണ്ടും പടുത്തുയര്‍ത്തി.
2014 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ വിറ്റുവരവ് 7,912.82 കോടിയോളം രൂപയോളമായി ഉയർന്നിരുന്നു. 2015 ല്‍ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് തകരുമ്പോള്‍ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 44 ശാഖകളാണ് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് ഉണ്ടായിരുന്നത്.1,583.77 കോടി രൂപ വിലമതിക്കുന്ന 3,000-ലധികം കിലോ സ്വര്‍ണ്ണം ഈ 44 ശാഖകളിലുമായി ഉണ്ടായിരുന്നതായാണ് കണക്കുകള്‍.
തകർച്ചയും ജയില്‍വാസവും
2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്ന്നായിരുന്നു അറസ്റ്റിലാവുകയായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും വധിച്ചു.
മൂന്ന് വർഷത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് അദ്ദേഹം ജയില്‍മോചിതനായത്. യുഎഇയില്‍ ഏകീകൃത സ്വര്‍ണവില കൊണ്ടുവരാനുള്ള തീരുമാനമാണ് തന്റെ പതനത്തിലേക്ക് നയിച്ചതെന്ന് മുമ്പ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസ് അവസാനിക്കാത്തതിനാല്‍ യുഎഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. നാട്ടിലേക്ക് മടങ്ങിയെത്തണം എന്ന ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.
അവസാന സ്വപ്നം മടക്കയാത്ര
തകർച്ചകൾക്കൊടുവിൽ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു രാമചന്ദ്രൻ. തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷ വേളയിൽ പൂർണ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തണം എന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ കേസുകൾ കാരണം അതിന് സാധ്യമായിരുന്നില്ല. പുതിയൊരു തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രന്, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന് എന്നിവരാണ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് ദുബായില്‍ നടക്കും.