അർജന്റീന വൈസ്പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ചനറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലാമത്തെ പ്രതിയെയും പിടികൂടിയതായി അർജന്റീന പോലീസ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് തന്റെ വീടിന് പുറത്ത് അനുയായികളുമായി ഇടപഴകുന്നതിനിടയിലാണ് കിർച്ച്നർക്കു നേരെ വധശ്രമം ഉണ്ടായത്.
നിക്കോളാസ് ഗബ്രിയേൽ കാരിസോ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. സബാഗ് മോണ്ടിയേൽ, കാമുകി ബ്രൻഡ ഉലിയാർട്ട, മറ്റൊരു സ്ത്രീ എന്നിവരെ നേരത്തേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിന് മുൻപ് സംശയാസ്പദമായി പരിസര പ്രദേശങ്ങളിൽ ഇവർ സഞ്ചരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . എന്നാൽ കിർച്ച്നറിനെ വധിക്കാൻ ശ്രമിച്ചതിനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്താൻ ഇതുവരെ പ്രതികൾ തയ്യാറായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.