നടൻ ബാല താൻ താമസിക്കുന്ന ഫ്ളാറ്റിൽ കയറി അക്രമം കാണിച്ചെന്ന് വ്ലോഗർ അജു അലക്സ്. ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന അജു അലക്സ് വിവിധ സെലിബ്രിറ്റികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് വീഡിയോകൾ ചെയ്യുന്ന ആളാണ്. കഴിഞ്ഞ ദിവസം ബാലയെ വിമർശിച്ച് ചെയ്ത വീഡിയോ ആണ് ആക്രമണത്തിന് കാരണമായതെന്നാണ് അജു അലക്സ് പറയുന്നത്.
കൊച്ചിയിൽ താൻ താമസിക്കുന്ന ഫ്ളാറ്റിലേക്ക് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കും രണ്ട് സുഹൃത്തുകൾക്കും ഒപ്പമാണ് ബാലയെത്തിയത്. ഈ സമയം ഫ്ളാറ്റിൽ തൻ്റെ സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ബാല ഫ്രിഡ്ജും ലാപ്പ്ടോപ്പുമെല്ലാം തകർക്കാൻ നോക്കി. എന്നാൽ സുഹൃത്ത് അതെല്ലാം അയാളുടേതാണ് എന്ന് പറഞ്ഞതോടെ അതു വിട്ടു തുടർന്നാണ് അലമാരയിലും ഷെൽഫിലും കിടന്ന സകല സാധനങ്ങളും എടുത്തു വലിച്ചെറിഞ്ഞത്.
ഇതിന് ശേഷം കൂടെയുണ്ടായിരുന്ന ഗുണ്ടയുടെ ബാഗിൽ നിന്നും ഇയാൾ തോക്കെടുത്തു. അജു അലക്സിനെ കണ്ടാൽ ഇപ്പോൾ വെടിവച്ചു കൊല്ലും എന്നാണ് ബാല പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ഗുണ്ട പേനാക്കത്തി വച്ച് കൊല്ലും എന്നാണ് ഭീഷണിപ്പെടുത്തിയത്. ബാലയ്ക്ക് എതിരെ ഇട്ട വീഡിയോ ഉടൻ ഡിലീറ്റ് ചെയ്യണം എന്നും രാത്രിക്കുള്ളിൽ വീഡിയോ കളഞ്ഞില്ലെങ്കിൽ കൊന്നു കളയും എന്നും സുഹൃത്തിനെ ബാല ഭീഷണിപ്പെടുത്തിയെന്നും പുറത്തു പോയ ബാല പിന്നീട് തിരിച്ചെത്തുകയും വീഡിയോ കോളിൽ ചാണ്ടി ഉമ്മനെ വിളിച്ചെന്നുമാണ് സുഹൃത്ത് പറഞ്ഞത്. ആറാട്ട് അണ്ണൻ ഇപ്പോഴും ബാലയുടെ കസ്റ്റഡിയിലാണ് എന്നാണ് തോന്നുന്നത്. പ്രശ്നമുണ്ടാക്കി പോയ ശേഷവും ആറാട്ട് അണ്ണൻ്റെ ഫോണിൽ നിന്നും കോളുകൾ വരുന്നുണ്ടായിരുന്നു. എന്നാൽ സംസാരിച്ചത് ബാലയാണ് – അലക്സ് പറയുന്നു.
അതേസമയം യൂട്യൂബറെ ഫ്ളാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്ന് ബാല പറയുന്നു. തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ല. യൂട്യൂബറുടെ റൂമിലെത്തി അയാളുടെ സുഹൃത്തുമായി സംസാരിക്കുന്ന വീഡിയോയും ബാല ഫേസ്ബുക്ക് പങ്കുവച്ചു.