ബാല്യത്തിൽ തന്നെ കുട്ടികളുടെ കഴിവ് കണ്ടെത്താൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് ഒരു മുതിർന്ന എഴുത്തുകാരിയുടെ വാക്കുകളല്ല. എട്ടാമത്തെ വയസ്സിൽ തന്നെ രണ്ട് ഭാഷകളിൽ പുസ്തകമെഴുതി ഗിന്നസ് റെക്കോർഡിട്ട അൽദാബി അൽ മുഹൈരി എന്ന എമിറാത്തി പെൺകുട്ടിയുടെ വാക്കുകളാണ്. രണ്ട് ഭാഷകളിലായി പുസ്തകം ഇറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന ലോക റെക്കോർഡാണ് അൽദാബിയെ തേടിയെത്തിയത്.
‘ഐ ഹാഡ് അൻ ഐഡിയ ‘ എന്ന അൽദാബിയുടെ പുസ്തകം കഴിഞ്ഞ ജൂലൈ ഏഴിനാണ് പുറത്തിറക്കിയത്. ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ 1000ത്തോളം കോപ്പികൾ ഇതിനോടകം വിറ്റഴിഞ്ഞു. രക്ഷിതാക്കൾക്കൊപ്പം പബ്ലിഷിങ് കോൺഫറൻസിൽ പങ്കെടുത്തത് മുതൽക്കാണ് അൽദാബി എഴുത്തിൽ സജീവമാവുന്നത്. ഇന്റർനാഷണൽ കോൺഫറൻസിൽ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ ബുദൂർ അൽ ഖാസിമിയുടെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ചോദ്യത്തിന് അൽദാബിയും കൈയുയർത്തി.
ഖാസിമിയെ പോലെ വലിയ നിലയിലെത്താൻ എന്ത് ചെയ്യണമെന്നായിരുന്നു എന്നാണ് അൽദാബി ചോദിച്ചത്. ചോദ്യം കേട്ട ഉടനെ ഖാസിമി അൽദാബിയെ വേദിയിലേക്ക് വിളിച്ചു. എന്തുകൊണ്ടാണ് വലിയ ആലെവണമെന്ന് അൽദാബി കരുതുന്നതെന്ന് തിരിച്ചു ചോദിച്ചപ്പോൾ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് തനിക്കും സംസാരിക്കാൻ കഴിയുമെന്ന് അൽദാബി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി അൽദാബി ആയിരിക്കുമെന്നും ഒരിക്കൽ ഇതേ വേദിയിൽ സംസാരിക്കുമെന്നും ആശംസിച്ചാണ് ഖാസിമി അൽദാബിയെ യാത്രയാക്കിയത്.
ജനിച്ച് ആറ് മാസം മുതൽക്കേ അൽദാബിയ്ക്ക് പുസ്തകങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഗ്രഹങ്ങളുടെയൊക്കെ പേരുകൾ പറയുമായിരുന്നു. മൂന്ന് വയസ്സുമുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുകയും നാലര വയസ്സുമുതൽക്കേ അൽദാബി എഴുത്തിലേക്ക് പ്രവേശിച്ചെന്നും മാതാവ് മൗസ പറയുന്നു.